
തിരുവനന്തപുരം: മംഗലപുരത്ത് വീടിന്റെ ജനൽ കമ്പി അറുത്ത് 15 പവൻ കവർന്ന അയൽക്കാരൻ മണിക്കൂറുകൾക്കകം പിടിയിൽ. പള്ളിപ്പുറം പുതുവൽ ലൈനിൽ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം കവർന്നത്. പൊലീസ് നായ മണം പിടിച്ച് അയൽവാസിയായ ഹുസൈന്റെ വീട്ടിലെത്തി. ചോദ്യം ചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചു.
പ്രവാസിയായ മുഹമ്മദ് ഹസന്റെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ഷോപ്പിങ്ങിനായി പുറത്ത് പോയതായിരുന്നു. മടങ്ങിയെത്തി ആഭരണങ്ങൾ അഴിച്ച് ഷെൽഫിൽ വെക്കാൻ നോക്കുമ്പോൾ അവിടെ നേരത്തെ ഉണ്ടായിരുന്ന സ്വർണ്ണ ആഭരണങ്ങൾ കാണാനില്ല. വീടിന്റെ പൂട്ട് പൊളിക്കാഞ്ഞതിനാൽ കള്ളൻ കയറി എന്ന സംശയം ആദ്യം ഉണ്ടായില്ല. വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും സ്വർണ്ണം കണ്ടെത്താനായില്ല. ഇതോടെ കുടുംബം മംഗലപുരം പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്തെ ജനൽകമ്പി ഇളകിയ നിലയിൽ കണ്ടത്.
ഡോഗ് സ്വാഡിനെ എത്തിച്ച് പരിശോധിച്ചു. മണം പിടിച്ച പൊലീസ് നായ അയൽപക്കത്തെ ഹുസൈന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. സ്വർണ്ണം നഷ്ടപ്പെട്ട വീടിനടുത്തായി ഹുസൈൻ പമ്മി നടക്കുന്നത് കണ്ടെന്ന് അയൽക്കാരുടെ മൊഴിയും പൊലീസിന് കിട്ടി. ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ അയാൽ കുറ്റം സമ്മതിച്ചു. വീടിനടുത്തായി ചവറ് കൂനയിൽ ഒളിപ്പിച്ച സ്വർണ്ണവും തിരിച്ചെടുത്തു. കണിയാപുരത്തെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയതിന് ഹുസൈൻ കഴിഞ്ഞ മാസം റിമാൻഡിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകമാണ് അയൽപക്കത്തെ വീട്ടിൽ കയറിയുള്ള സ്വർണ്ണ മോഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam