
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീണ്ടും ഗുണ്ടാ അക്രമണം. മംഗലപുരത്ത് ഗുണ്ടാ ലഹരിമാഫിയയുടെ ആക്രമണങ്ങളിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരമായി കുത്തേറ്റു. വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറയും പ്രാർത്ഥനയും കഴിഞ്ഞു മടങ്ങുകയായിരുന്നവർക്ക് നേരെയായിരുന്നു അക്രമം ഉണ്ടായത്. വെള്ളൂർ സ്വദേശികളായ നിസാമുദ്ദീൻ, സജിൻ , സനീഷ്, നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. കുത്തേറ്റ നിസാമുദ്ദീൻ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. സ്ഥിരം കുറ്റവാളികളുടെ നേതൃത്വത്തിൽ നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കാപ്പ കേസിൽ കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്റഫ്, പതിനഞ്ചുകാരൻ എന്നിവരാണ് പിടിയിലായത്.
അക്രമത്തിനു ശേഷം ടെക്നോ സിറ്റിയിൽ ഒളിച്ചിരുന്ന ഇവരെ വെളുപ്പിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ഗുണ്ടാ സംഘത്തിന്‍റെ അദ്യ ആക്രമണം മംഗലപുരത്ത് ഉണ്ടായത്. ഓട്ടോ റിക്ഷ തടഞ്ഞു നിർത്തി ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച ശേഷം പണവും മൊബൈൽ ഫോണും പ്രതികൾ കവർന്നു എന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ പനവൂർ സ്വദേശി സിദ്ദീഖ് ചികിത്സയിലാണ്. പ്രതികൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെ ഉള്ള വകുപ്പുകൾ പ്രകാരം മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കൊല കേസിലെ പ്രതി വാഹന അപകടത്തിൽ മരിച്ചു എന്നതാണ്. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് ( 35 ) ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. പെരുങ്കടവിള തെള്ളുക്കുഴി എന്ന സ്ഥലത്ത് ടിപ്പർ ഇടിച്ചാണ് മരണമടയുന്നത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് മാരായമുട്ടം സി ഐ അറിയിച്ചു. വർഷങ്ങൾക്കു മുമ്പ് വടകര ജോസ് എന്ന ഗുണ്ടയെ മാരായമുട്ടം ബിവറേജിന് മുൻപിൽ വച്ച് വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് രഞ്ജിത്ത്. ഇയാൾക്ക് നിരവധി കേസുകൾ ഉണ്ടെങ്കിലും ഇപ്പോൾ നല്ല നടപ്പിൽ ആണെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam