
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശം തീര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഗ്രാമവണ്ടികള്‍ ഇനിമുതല്‍ വയനാട്ടിലും ഓടിത്തുടങ്ങും. സംസ്ഥാനത്ത് ഏറ്റവും വലിയ യാത്രാക്ലേശം അനുഭവിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. യാത്രാക്ലേശം രൂക്ഷമായതും ബസുകള്‍ ഇല്ലാത്തതുമായ റൂട്ടൂകളിലൂടെയായിരിക്കും ഗ്രാമവണ്ടികളുടെ സര്‍വീസ്.
ഗ്രാമവണ്ടി പദ്ധതിയിലെ ജില്ലയിലെ ആദ്യ ബസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഓടിത്തുടങ്ങുന്നത്. ജില്ലാതല ഉദ്ഘാടനം ആറിന് രാവിലെ പത്തരക്ക് മന്ത്രി ആന്റണി രാജു മാനന്തവാടിയില്‍ നിര്‍വഹിക്കും. ബസിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇക്കാരണത്താല്‍ തന്നെ വയനാട് ജില്ലയിലെ വലിയ സാധ്യതയാണ് ഗ്രാമവണ്ടികള്‍ക്കുള്ളത്.
മാനന്തവാടി ബ്ലോക് പഞ്ചായത്തിലുള്‍പ്പെട്ടതും നിലവില്‍ വാഹന സൗകര്യം കുറവുള്ളതുമായ റൂട്ടുകളായ നല്ലൂര്‍നാട് ജില്ല ക്യാന്‍സര്‍ സെന്റര്‍, കാരക്കുനി യൂണിവേഴ്‌സിറ്റി ക്യാമ്പസ്, ബി.എഡ് സെന്റര്‍ എന്നിവക്ക് ്ധികൃതര്‍ മുന്‍ഗണന നല്‍കിയേക്കും. രാവിലെ മാനന്തവാടിയില്‍ നിന്നും ആരംഭിച്ച് വൈകുന്നേരം മാനന്തവാടിയില്‍ തന്നെ എത്തുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന നൂറ്റമ്പതോളം കിലോമീറ്റര്‍ ഗ്രാമവണ്ടി സഞ്ചരിക്കും. മാനന്തവാടി ബ്ലോക്കില്‍ പദ്ധതി വിജയിക്കുന്ന പക്ഷം കൂടുതല്‍ പഞ്ചായത്തുകളിലേക്ക് ഗ്രാമവണ്ടികള്‍ ഓടിക്കും.
Read Also: കായംകുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam