
തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരനിൽ നിന്ന് രണ്ട് ചെറിയ കുപ്പിയിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിൽ പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പുതുക്കാട് സ്വദേശി രതീഷിൽ നിന്നാണ് ( 35 ) ഹാഷിഷ് ഓയിൽ പിടികൂടിയത്. ഹൈക്കോടതിയിൽ നിന്ന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ജയിൽ നിന്ന് ഇറങ്ങിയ രതീഷ് തിങ്കളാഴ്ച തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോൾ പരിശോധനയ്ക്ക് വിസമ്മതിച്ചു. ഇതോടെ സംശയം തോന്നിയ ജയിൽ അധികൃതർ എക്സ്റേയ്ക്ക് വിധേയനാക്കി. ഇതിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ച് ഇവ പുറത്തെടുത്തു. തൊണ്ടിമുതൽ വിയ്യൂർ പൊലീസിന് കൈമാറുകയും ചെയ്തു.
വീഡിയോ കാണാം
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വീട്ടുപരിസരത്തു കഞ്ചാവ് ചെടിവളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്താണ് ( 31 ) അറസ്റ്റിലായത്. നാലുമാസമായി ഇയാൾ തന്റെ വീടിന്റെ പിൻവശത്ത് രഹസ്യമായി ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തി പരിപാലിച്ചു വരികയായിരുന്നു. കഞ്ചാവ് ഒന്നര മീറ്ററോളം നീളത്തിൽ വളർന്നതായി പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം മാന്നാർ പൊലീസ് എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ സി എസ് അഭിറാം, ശ്രീകുമാർ, സുരേഷ്, എ എസ് ഐമാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ സാജിദ്, സിദ്ദീഖുൽ അക്ബർ, ഹരിപ്രസാദ്, വനിത സിവിൽ പൊലീസ് ഓഫിസർ ഗിരിജ, ആലപ്പുഴ ജില്ല ഡാൻസാഫ് ടീം എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വീടിന് പിറകിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam