മഴ ശമിക്കാത്തതിനാല്‍ തോട്ടം മേഖല വലിയ ആശങ്കയിലാണ്. വ്യാഴാഴ്ച രാത്രിയോടെ നേരിയ തോതിൽ ആരംഭിച്ച മഴ ഇന്ന് ഉച്ചയോടെ ശക്തമാകുകയായിരുന്നു
ഇടുക്കി: ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിച്ചുവരുന്ന ഗജ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായി മാറിയതോടെ ഇടുക്കിയില്‍ വീണ്ടും ശക്തമായ മഴ. രാവിലെ നേരിയതോതിൽ ആരംഭിച്ച മഴ ഉച്ചയോടെ ശക്തമായി. ദേശീയപാതയിൽ വെള്ളം കയറിയിട്ടുണ്ട്.മഴ ശമിക്കാത്തതിനാല്‍ തോട്ടം മേഖല വലിയ ആശങ്കയിലാണ്. വ്യാഴാഴ്ച രാത്രിയോടെ നേരിയ തോതിൽ ആരംഭിച്ച മഴ ഇന്ന് ഉച്ചയോടെ ശക്തമാകുകയായിരുന്നു. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പഴയ മൂന്നാറിൽ ദേശീയ പാതയിൽ ക്രമാതീതമായി വെള്ളം ഉയർന്നത് ഗതാഗത തടസത്തിന് ഇടയാക്കി.
മൂന്നാർ - ഉടുൽപ്പെട്ട അന്തർസംസ്ഥാന പാതയിലെ പെരിയവാരക്ക് സമീപം നിർമ്മിച്ച താല്കാലിക പാലത്തിന് കേടുപാടുകൾ സംഭവിച്ചു. വട്ടവടയിൽ ഉരുൾപ്പൊട്ടി മുൻ പഞ്ചായത്ത് അംഗമടക്കം കുടുങ്ങി. കനത്ത മഴയിൽ ഏഴ് വീടുകൾ പൂർണ്ണമായും ഏഴ് വീടുകൾ ഭാഗികമാകും തകർന്നു.രാജമല സന്ദർശനത്തിനെത്തിയ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മൂന്നാറിലേക്ക് എത്താൻ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്.
ഏക്കറുകണക്കിന് കൃഷി നശിച്ചു. വീടുകൾ നഷ്ടപ്പെട്ടവരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. ആവശ്യമെങ്കിൽ ദുരിതാശ്വസ ക്യാമ്പുകൾ തുറക്കുമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് പറഞ്ഞു. ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴ തോട്ടം മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പ്രളയത്തിൽ നശിച്ച റോഡുകളും മറ്റും പൂർണ്ണ സ്ഥിതിയിൽ എത്തിക്കുന്നതിന് സർക്കാരിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുബോൾ പ്രതീക്ഷിക്കാതെയെത്തിയ മഴ വിറങ്ങലിച്ചിരിക്കുകയാണ് തൊഴിലാളികൾ.