
പാലക്കാട്: പാലക്കാട് നഗരത്തിൽ കനത്ത മഴ തുടരുന്നു.ഇന്നലെ രാത്രി മുഴുവൻ നീണ്ട് നിന്ന കനത്ത മഴയോടെ പാലക്കാട് നഗരത്തിൽ വെള്ളം പൊങ്ങി. പലയിടത്തും വീടുകളിൽ വെള്ളം കയറി. അട്ടപ്പാടിയിലെ ഒറ്റപ്പെട്ട ഊരുകളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടരും.
പാലക്കാട് നഗരത്തിൽ കനത്ത വെള്ളക്കെട്ടാണ് ഇപ്പോൾ. കഴിഞ്ഞ തവണ വെള്ളം കയറിയ മേഖലകളിൽ തന്നെയാണ് ഇത്തവണയും വെള്ളക്കെട്ടുണ്ടായത് എന്നത് ആശങ്കയുയർത്തുന്നുണ്ട്. അട്ടപാടിയും നെല്ലിയാമ്പതിയും അടക്കമുള്ള മലയോര മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
അട്ടപാടിയിലേക്കുള്ള രണ്ട് വഴികളും പൂർണ്ണമായും തടസപ്പെട്ട അവസ്ഥയിലാണ്. കൊയമ്പത്തൂർ വഴി ആനഗട്ടിയിലൂടെ അട്ടപാടിയിലേക്കെത്താനുള്ള വഴിയും ഭാഗികമായി തകർന്നു. പട്ടിമാളം, കോഴിക്കോടം തുടങ്ങിയ വിദൂര ഊരുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവിടേക്ക് എത്തിച്ചേരാൻ ദുരിതാശ്വാസ പ്രവർത്തകർ ശ്രമം തുടരുകയാണ്.
പട്ടിമാളത്ത് ഗർഭിണി ഉൾപ്പെടെ 7 പേർ കുടുങ്ങികിടക്കുന്നുവെന്നാണ് വിവരം. ഇവിടുത്തേക്ക് റോഡ് മാർഗമുള്ള യാത്ര ദുഷ്കരമാണ്. പാലക്കാട്ട് നിന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നി ശമന സേനയുടെ പ്രത്യേക സംഘം ഊരുകളിലേക്കെത്താനുള്ള ശ്രമത്തിലാണ്.
ജലനിരപ്പുയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ പുഴ, മംഗലം, അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ പട്ടാമ്പി പാലം വഴിഉള്ള ഗതാഗതതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam