വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് സിസിടിവി ക്യാമറകൾ തകർത്തും മൂടിയും മോഷ്ടാക്കൾ 27 പവൻ സ്വർണ്ണവും 30,000 രൂപയും കവർന്നു. പാറശ്ശാല പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തിത്തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. സിസിടിവി തകർത്തും തോർത്ത് കൊണ്ട് മൂടിയുമാണ് കവർച്ച നടത്തിയത്. പാറശ്ശാല പൊലീസ് അന്വേഷണം തുടങ്ങി.

നെയ്യാറ്റിൻകര നെടിയാംകോട് സ്വദേശി ഷാജു സാമുവലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷാജുവും കുടുംബവും മകളുടെ വീട്ടിലായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. റൂമിലെയും അലമാരിയിലെയും സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 27 പവനും 30,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടൻ പാറശ്ശാല പൊലീസിനെ വിവരമറിയിച്ചു.

വീട്ടിൽ സിസിടിവി ഉണ്ടായിരുന്നത് തിരിച്ചറിഞ്ഞ മോഷ്ടാക്കൾ സി സി ടി വികളിൽ ചിലത് തകർക്കുകയും ചിലത് തോർത്ത് ഉപയോഗിച്ച് മുടിക്കെട്ടിയതിന് ശേഷമാണ് മോഷണം നടത്തിയത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.