
കൊച്ചി: ആറ് വയസ്സുകാരന്റെ സുരക്ഷയെ സംബന്ധിച്ചുള്ള മാതാപിതാക്കൾ തമ്മിലുള്ള കേസിൽ, കോടതി ഹാളിൽ ഇരിക്കുന്ന കുട്ടിയുടെ സമീപത്ത് അനധികൃതമായി എത്തി സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് നിഷാ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോടതി നിർദേശ പ്രകാരം കുട്ടിയുടെ അഭിപ്രായമറിയാൻ അമ്മ കുട്ടിയെ കോടതിയിലെത്തിച്ചു. അച്ഛൻ ഹാജരാകേണ്ടതില്ലെന്ന് കോടതി നിർദേശിച്ചു. രാവിലെ ഹാളിൽ കുട്ടി ഉത്സാഹത്തോടെ ഇരുന്നത് ശ്രദ്ധയിൽപെട്ടുവെങ്കിലും, ചേബറിൽ തനിയെ സംസാരിക്കാൻ വിളിച്ചപ്പോൾ ഒറ്റയ്ക്ക് വരാൻ കുട്ടി തയ്യാറായില്ല.
അമ്മയുടെ കൈയിൽ പിടിച്ച് നിന്ന കുട്ടിയോട് പുറത്ത് നിൽക്കാൻ കോടതി നിർദേശിച്ചപ്പോഴാണ് കുട്ടി അസ്വസ്ഥനാകുന്നത്. പിന്നീട് കാര്യം ചോദിച്ചപ്പോഴാണ്, ഹാളിൽ ഒരു അഭിഭാഷകനെത്തി കുട്ടിയോട് അച്ഛൻ താഴെ കാത്തിരുന്നതായി കുട്ടിയോട് പറഞ്ഞതായി കുട്ടി വ്യക്തമാക്കിയത്. അതോടെയാണ് കുട്ടി ഭയക്കുകയും അസ്വസ്ഥനാവുകയും ചെയ്തത്. കോടതിയിൽ എത്തരുതെന്ന് നിർദേശിച്ചിട്ടും, പിതാവ് കോടതി മുറ്റത്ത് ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
അഭിഭാഷകനെ കണ്ടെത്താൻ കോടതി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചുവെങ്കിലും വ്യക്തമായ തെളിവ് ലഭിച്ചില്ല. ഹാളിൽ അനധികൃതമായി എത്തി കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ച അഭിഭാഷകന്റെ പ്രവർത്തനം കുട്ടിയോടും കോടതിയോടുമുളള നീതികേടാണെന്നും കോടതി വിമർശിച്ചു.
തുടർന്ന് രജിസ്ട്രാറിനോട് അഭിഭാഷകനെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അതോടൊപ്പം, ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷനും ബാർ കൗൺസിലിനും സഹായം നൽകണമെന്നും നിർദേശിച്ചു. ഹർജിക്കാരായ മാതാപിതാക്കൾ മീഡിയേഷൻ സെന്ററിൽ ഹാജരാകാനും നിർദേശം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam