കൊവിഡ് കാലത്ത് മൂന്നാറിലെ കര്‍ഷകര്‍ക്ക് തണലായി ഹോര്‍ട്ടി കോര്‍പ്പിന്‍റെ സംഭരണ കേന്ദ്രം

By Web TeamFirst Published Apr 3, 2020, 10:11 PM IST
Highlights

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ പച്ചക്കറികള്‍ക്ക് വിലയേറി. എന്നാല്‍  ജില്ലാ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള അതേ വിലക്കാണ് ഹോര്‍ട്ടികോര്‍പ്പ്  പച്ചക്കറികള്‍ വില്‍ക്കുന്നത്.

ഇടുക്കി: മാസങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹോര്‍ട്ടി കോര്‍പ്പിന്റെ പഴം, പച്ചക്കറി സംഭരണ കേന്ദ്രം കൊവിഡ് കാലത്ത് കര്‍ഷകര്‍ക്ക് തണലാകുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ പച്ചക്കറികള്‍ക്ക് വിലവര്‍ധനവുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍  ജില്ലാ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള അതേ വിലക്കാണ് ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റില്‍ നിന്നും പച്ചക്കറികള്‍ വിറ്റഴിക്കുന്നത്.

ഔട്ട്‌ലെറ്റ് തുറക്കുമ്പോള്‍ മുതല്‍ അടക്കുന്നതു വരെ ഇടമുറിയാത്ത തിരക്കാണെന്ന് ജീവനക്കാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ നേരിട്ടെത്തിയായിരുന്നു മൂന്നാര്‍ ടൗണിലെ ഹോര്‍ട്ടി കോര്‍പ്പിന് കീഴിലുള്ള പഴംപച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കൊവിഡ് കാലത്ത് ഈ സ്ഥാപനം കര്‍ഷകര്‍ക്കും മറ്റിതര സാധാരണക്കാര്‍ക്കും തണലാവുകയാണ്. അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ മൂന്നാറിലേക്കുള്‍പ്പെടെയെത്തുന്ന പച്ചക്കറികളുടെ അളവില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.

ലഭ്യതക്കുറവിന്റെ പേരില്‍ പച്ചക്കറികള്‍ക്ക് വിലവര്‍ധനവുണ്ടെന്ന പരാതി ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള  വിലയ്ക്കാണ് ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റിലെ പച്ചക്കറി വില്‍പ്പന. ഔട്ട്‌ലെറ്റ് തുറക്കുമ്പോള്‍ മുതല്‍ അടക്കുന്നതു വരെ ഇടമുറിയാത്ത തിരക്കുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിലക്കയറ്റത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നാശങ്കപ്പെട്ട തങ്ങള്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റ് വലിയ ആശ്വാസമാണെന്ന അഭിപ്രായമാണ് പച്ചക്കറി വാങ്ങാനെത്തുന്നവര്‍ക്ക്.

പച്ചക്കറി വിപണനത്തിന് പുറമെ ന്യായവില നല്‍കിയുള്ള ഇവയുടെ സംഭരണമാണ് ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റിന്റെ മറ്റൊരു പ്രത്യേകത. ദേവികുളം, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ വിവിധ ഇടങ്ങളില്‍ നിന്നുള്ള  പച്ചക്കറികള്‍ നേരിട്ട് സംഭരിക്കുന്നു. വിലക്കുറവിന് പുറമെ ഒരു പരിധിവരെയെങ്കിലും വിഷരഹിത പച്ചക്കറി ലഭിക്കുമല്ലോയെന്ന ആശ്വാസവും ഹോര്‍ട്ടികോര്‍പ്പിന്‍റെ ഈ ഔട്ട്ലെറ്റ് ജനങ്ങള്‍ക്ക്  നല്‍കുന്നുണ്ട്.

click me!