അര്‍ധരാത്രി ഉറക്കം വരുന്നില്ല, നേരെ ആശുപത്രിയിലേക്ക്, പക്ഷേ ഡോക്ടറെ കാണാനല്ല; ഡബിൾ ലോക്കർ പൂട്ടും തുറന്ന് മോഷ്ടിച്ചത് അനസ്തേഷ്യ മരുന്ന്

Published : Jul 18, 2025, 08:25 PM IST
arrest theft

Synopsis

മോഷണത്തിന് ഉപയോഗിച്ച ആശുപത്രിയുടെ ടാഗും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, മോഷ്ടിച്ച മയക്കുമരുന്നുകൾ ഉപയോഗിച്ച് തീർത്തതായി പ്രതി പൊലീസിനോട് പറഞ്ഞു.

ആലപ്പുഴ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിൽനിന്ന് അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നുകളും ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളും കവർന്ന കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ തലവടി കുറ്റിക്കാട്ട് വെളി ശരത്തിനെയാണ് (26) ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. പ്രതിയുമായി മോഷണം നടന്ന സ്വകാര്യ ആശുപത്രിയിലും തലവടിയിലെ വീട്ടിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

പ്രതിയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കാണാതായ സീലുകളും സ്റ്റാമ്പ് പാഡും കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച ആശുപത്രിയുടെ ടാഗും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, മോഷ്ടിച്ച മയക്കുമരുന്നുകൾ ഉപയോഗിച്ച് തീർത്തതായി പ്രതി പൊലീസിനോട് പറഞ്ഞു. 

ഈ മാസം 12നാണ് നഗരപരിസരത്തെ സ്വകാര്യ ആശുപത്രിയിൽ മോഷണം നടന്നത്. ആശുപത്രി അധികൃതർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ആദ്യം കിട്ടിയതിന് വേണ്ടത്ര വ്യക്തതയില്ലയായിരുന്നു.

പിന്നീട് കിട്ടിയ ദൃശ്യങ്ങളിൽ പ്രതിയുടെ ചിത്രം കിട്ടിയതോടെയാണ് സമാനകേസുകളിൽ ഏർപ്പെട്ടവരുടെ വിവരം ശേഖരിച്ചത്. ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽനിന്ന് ചില സൂചനകൾ ലഭിച്ചതോടെയാണ് വെള്ളിയാഴ്ച രാവിലെ ആലപ്പുഴ നഗരത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഒറ്റക്കാണ് മോഷണം നടത്തിയതെന്നും ഉറക്കം വരാറില്ലെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. 

കനത്ത സുരക്ഷയെ മറികടന്ന് അര്‍ധരാത്രിയും കഴിഞ്ഞ് പുലര്‍ച്ചെ 1.45നായിരുന്നു മോഷണം. വളരെയേറെ സുരക്ഷമേഖലയിൽനിന്ന് ശസ്ത്രക്രിയകൾക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന 14 ആംപ്യുളുകൾ, 12 വേദനസംഹാരികൾ എന്നിവയാണ് മോഷ്ടിച്ചത്.

ഇതിൽ അഞ്ചാം നിലയിലെ ശസ്ത്രക്രിയ മുറിയിൽ നിന്നാണ് മയക്കുമരുന്നുകൾ കവർന്നത്. ഇവിടെ സിസിടിവി അടക്കമുള്ള സംവിധാനങ്ങളുണ്ട്. കൂടാതെ അനസ്തേഷ്യക്ക് ഉപയോഗിക്കുന്നതടക്കമുള്ള മയക്കുമരുന്നുകൾ സൂക്ഷിക്കുന്നത് ഡബിൾ ലോക്കർ സംവിധാനമുള്ള അലമാരയിലാണ്. 

ഈ അലമാരക്ക് ഡബിൾ ലോക്കർ പൂട്ടാണുള്ളത്. ഇതിന്‍റെ താക്കോലുകൾ മറ്റൊരു മേശയിൽനിന്ന് എടുത്താണ് മരുന്നുകൾ മോഷ്ടിച്ചത്. എല്ലാ ദിവസവും മരുന്നുകൾ പരിശോധിച്ച് രേഖപ്പെടുത്തിവെക്കുമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഏതെങ്കിലും തരത്തുള്ള സഹായം ലഭിക്കാതെ എങ്ങനെ മോഷണം നടത്തിയെന്നതിൽ ദുരൂഹതയുണ്ട്.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും