
ഇടുക്കി: ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പറഞ്ഞ് മൃതദ്ദേഹം ദഹിപ്പിച്ച സംഭവത്തില്‍ പിതാവ് പൊലീസ്സില്‍ പരാതി നല്‍കിയിട്ടും നടപടി വൈകുന്നതായി ആരോപണം. മൃതദേഹം സംസ്‌ക്കരിക്കുന്നതിന് മുമ്പ് വിവരമറിഞ്ഞെത്തിയ പൊലീസ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ മടങ്ങിയെന്നും പിതാവ് ആറുമുഖന്‍ ആരോപിച്ചു.
ബൈസണ്‍വാലി ടി കമ്പനി സ്വദേശി സെല്‍വിയാണ് വീടിന് സമീപത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഭര്‍തൃ സഹോദരിന്റെ മോശം ഇടപെടലിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് പരാതി. സെല്‍വിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ തിരുമകന്‍ സെല്‍വിയോട് മോശമായി ഇടപെടുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷിണിപ്പെടുത്തിയിരുന്നു. ഇതിന്റെ മനോ വിഷമത്തിലാണ് സെല്‍വി ആത്മഹത്യ ചെയ്തതെന്നുമാണ് സെല്‍വിയുടെ പിതാവിന്റെ പരാതി.
ഇരുപത്തി നാലിന് രാത്രി രണ്ടരയോടെയാണ് വീടിന് സമീപത്തുള്ള കിണറ്റില്‍ സെല്‍വിയുടെ മൃതദേഹം കണ്ടെത്തുന്നത്. രാത്രിയില്‍ സെല്‍വിയെ വീടിനുള്ളില്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തന്നെ അന്വേഷണം നത്തുകയും കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു, എന്നാല്‍ പിന്നീട് രോഗിയായ സെല്‍വി ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് ബന്ധുക്കളെയും മറ്റും വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ദഹിപ്പിക്കുകയുമായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെത്തിയെങ്കിലും ഇവര്‍ വീട്ടിലേക്ക് കയറിയാതെ തിരിച്ചു പോയെന്നും പിതാവ് ആറുമുഖന്‍ ആരോപിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സെല്‍വിയുടെ ഭര്‍ത്തൃവീട്ടുകാരെ ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പൊലീസ് തങ്ങളെ സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ആറുമുഖന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam