
സുല്‍ത്താന്‍ബത്തേരി: വയനാട് സുല്‍ത്താന്‍ബത്തേരിയിൽ അമ്പലവയലിലെ ക്വാറിക്കുളത്തില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയൽ വികാസ് കോളനിയിലെ കളന്നൂര്‍ യശോദ (53) യെയാണ് ഗവണ്‍മെന്‍റ് ആശുപത്രി പരിസരത്തെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തുണി അലക്കുന്നതിനായി എത്തിയ യശോദ കാല്‍ വഴുതി വെള്ളക്കെട്ടില്‍ വീണതാകാമെന്നാണ് നിഗമനം. ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മണ്ണാർക്കാട് മധ്യവയസ്ക്കനെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം
അതേസമയം വയനാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മാനന്തവാടി പിലാക്കാവിൽ പശുവിനെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു എന്നതാണ്. തുടർച്ചയായ രണ്ട് ദിവസവും പിലാക്കാവിൽ കടുവയിറങ്ങിയതോടെയാണ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൊന്ന പശുവിന്‍റെ ജഡം ഭക്ഷിക്കാനാണ് വൈകിട്ട് വീണ്ടും കടുവയെത്തിയതെന്നാണ് വ്യക്തമായത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ പശുവിന്‍റെ ജഡം കുഴിച്ചിടാതെ വയലില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. കടുവ സമീപത്തെ വനത്തിനുള്ളിലേക്ക് പോയെന്നാണ് നിഗമനം. നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന കരീം എന്നിവർ സ്ഥലം സന്ദർശിച്ചു. വനമേഖലയോട് ചേർന്ന പ്രദേശത്ത് മുൻപും കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. പടിഞ്ഞാറത്തറയിൽ വെച്ച് കർഷകന്‍റെ ജീവനെടുത്ത കടുവയെ പിടികൂടിയതിന് പിന്നാലെയാണ് പിലാക്കാവിൽ മറ്റൊരു കടുവയെത്തിയത്. കന്നുകാലിയെ ആക്രമിച്ചു കൊന്നത് കടുവയാണെന്ന് വനം വകുപ്പാണ് സ്ഥിരീകരിച്ചത്. മാസങ്ങളായി കടുവ ഭീതിയിലാണ് അമ്പലവയൽ മേഖലയും പൊന്മുടി കോട്ടയും. ഇവിടെ നിന്ന് വനപാലകർ മുമ്പ് പിടികൂടിയ പെൺകടുവയുടെ രണ്ട് കുട്ടികളാണ് ജനവാസ മേഖലകളിൽ എത്തുന്നതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam