മണ്ണാർക്കാട് മധ്യവയസ്ക്കനെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം
പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്വയം കഴുത്തറുത്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പാലക്കാട്: മണ്ണാർക്കാട് മധ്യവസ്ക്കനെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചന്തപ്പടി പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ വാടകയ്ക്കു താമസിക്കുന്ന കുന്തിപ്പുഴ കൊളക്കാടൻ ഹംസയുടെ മകൾ മറിയയുടെ ഭർത്താവ് അബ്ദുല്ല (60) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുല്ല തമിഴ്നാട് വേലൂർ കാട്ട്പാഡി സ്വദേശിയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് കോർട്ടേഴ്സിന്റെ പുറത്തെ ഷെഡിൽ അബ്ദുല്ലയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തറക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തു നിന്ന് കണ്ടെത്തി. രാവിലെ എട്ട് മണിക്കും 12 മണിക്കും ഇടയ്ക്കാണ് സംഭവം. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്വയം കഴുത്തറുത്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അതേസമയം പാലക്കാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ധോണിയിലും പരിസരത്തും പതിവായി ജനവാസ മേഖലയിൽ ഇറങ്ങുന്ന പാലക്കാട് ടസ്കർ ഏഴാമനെ പിടിക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം ചേരേണ്ട വയനാട്ടിലെ അംഗങ്ങൾ എത്തുന്ന കാര്യത്തിൽ അധികം വൈകാതെ തീരുമാനം അറിയാം എന്നതാണ്. ധോണിയിലും പരിസരത്തും പതിവായി ജനവാസ മേഖലയിൽ ഇറങ്ങി വലിയ ഭീതി സൃഷ്ടിക്കുന്ന പാലക്കാട് ടസ്കർ ഏഴാമനെ എങ്ങനെയെങ്കിലും പിടിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. പി ടി സെവനെ പിടികൂടിയാൽ താമസിപ്പിക്കാനുള്ള കൂട് ഇതിനോടകം തന്നെ ധോണി ക്യാമ്പിൽ ഒരുങ്ങിയിട്ടുണ്ട് എന്നതാണ് ഇവിടെ നിന്ന് പുറത്തുവന്ന മറ്റൊരു വിവരം. എന്നാൽ പി ടി സെവനെ പിടികൂടാനുള്ള ദൗത്യ സംഘത്തിനൊപ്പം ചേരേണ്ട വയനാട്ടിലെ അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമാകേണ്ടതുണ്ട്. ഇടവേളകളില്ലാതെ വയനാട്ടിൽ പലയിടത്തായി വന്യജീവി ആക്രമണവും പിടികൂടൽ ദൗത്യവുള്ളതാണ് അംഗങ്ങളുടെ വരവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതേസമയം കൃഷിയിടത്തിലൂടെ പി ടി സെവൻ പതിവായി സഞ്ചരിക്കുന്നത് ആശങ്ക കൂട്ടുകയാണ്. ആനയെ ജനവാസ മേഖലയിൽ നിന്ന് അകറ്റാൻ ആർ ആർ ടിയും പാടുപെടുകയാണ്. ആനയെ പിടികൂടാൻ വൈകുന്നതിൽ നാളെ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളിൽ ബി ജെ പി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൂടൊരുങ്ങി, ഇനി മയക്കണം കൂട്ടില്‍ക്കയറ്റണം, പിന്നെ ചട്ടം പഠിപ്പിച്ച് ഓത്തൊരു കുങ്കിയാനയാക്കണം !