
കോഴിക്കോട്: ഫറോക്കിലെ ഓട്ടുകമ്പനികളുടെ( ടൈല്‍ ഫാക്ടറി) ദുരവസ്ഥയുടെ നേര്‍സാക്ഷ്യമായി ഒരു കമ്പനിയുടെ ഭീമന്‍ പുകക്കുഴല്‍ പൊളിക്കുന്ന കാഴ്ച. ഫറോക്ക് ചെറുവണ്ണൂരിലെ കാലിക്കറ്റ് ടൈല്‍സ് എന്ന ഓട്ടു കമ്പനിയുടെ പുകക്കുഴലാണ് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്. രണ്ട് വര്‍ഷം മുന്‍പ് അടച്ചുപൂട്ടിയ ഈ കമ്പനിയില്‍ അവസാന സമയത്ത് 280 ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ആരംഭ ഘട്ടത്തില്‍ ഇത് അഞ്ഞൂറിനും മുകളിലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ പ്രദേശത്തെ അഞ്ചോളം കമ്പനികളാണ് ഇത്തരത്തില്‍ അടച്ചുപൂട്ടിയിട്ടുള്ളത്.
തൊണ്ണൂറുകളുടെ അവസാനം വരെ കോഴിക്കോട് ജില്ലയിലെ ഫറോക്ക് എന്ന കൊച്ചുനഗരത്തിന്റെ അണയാത്ത പ്രതീക്ഷയും ഏഴായിരത്തോളം കുടുംബങ്ങളിലെ വരുമാനമാര്‍ഗ്ഗവുമായിരുന്നു ഓട് വ്യവസായം. 13 ഓളം കമ്പനികളാണ് ഈ മേഖലയില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ കോമണ്‍വെല്‍ത്ത് കമ്പനിയുടെ ടൈല്‍ ഫാക്ടറി മാത്രമാണ് ഇപ്പോള്‍ ഓട് ഉല്‍പാദനം നടത്തുന്നത്. ഒരു ഡയറക്ടര്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം നിലവിലെ പ്രതിസന്ധി മൂലം ജീവനക്കാര്‍ക്ക് ശമ്പളം മാത്രം നല്‍കി പോരുകയാണ്. മറ്റുള്ള ആനുകൂല്യങ്ങളോ ക്ഷേമനിധി ഫണ്ടിലേക്കുള്ള വിഹിതം പോലും നല്‍കുന്നത് നിലച്ചിരിക്കുകയാണ്.
പഴയ സിനിമാരംഗങ്ങള്‍ പോലും ചിത്രീകരിക്കപ്പെട്ട അഭിവൃദ്ധി നിറഞ്ഞ കാലഘട്ടത്തില്‍ നിന്ന് നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഈ മേഖല നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. സംസ്ഥാനത്ത് നിന്ന് ഓട് നിര്‍മിക്കാനാവശ്യമായ കളിമണ്ണ് ലഭിക്കാത്തതാണ് പ്രധാന തടസ്സം. നിലവില്‍ കര്‍ണ്ണാടകയില്‍ നിന്നുമാണ് മണ്ണ് ഇറക്കുന്ന്. ഇത് കേരളത്തില്‍ എത്തുമ്പോഴേക്കും വലിയ സാമ്പത്തിക ചിലവ് വഹിക്കേണ്ട അവസ്ഥയാണ്. ചൈന ഓട് മാര്‍ക്കറ്റില്‍ ഇടം പിടിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാലിക്കറ്റ് ടൈല്‍സിന് പുറമേ കേരള ടൈല്‍ വര്‍ക്‌സ്, വെസ്റ്റ് കോസ്റ്റ്, ഹിന്ദുസ്ഥാന്‍, മലബാര്‍, സ്റ്റാന്റേര്‍ഡ് തുടങ്ങിയ കമ്പനികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത്. വരുമാന മാര്‍ഗമാണ് പൂര്‍ണമായും നിലച്ചതോടെ മേഖലയിൽ മൊത്തം ഏഴായിരത്തോളം തൊഴിലാളികളാണ് വഴിയാധാരമായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam