
കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ഏരൂർ ആയിരനല്ലൂരിലാണ് സംഭവം. ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം നന്ദനത്തിൽ നന്ദകുമാറിനെയാണ് (45) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ സിമിയെയും (40), മകനെയും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിമിയുടേയും മകന്റെയും പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
വാക്കേറ്റത്തിനിടെ നന്ദകുമാർ സിമിയെ കഴുത്തിൽ കുത്തിപ്പിടിച്ച് മുറ്റത്തേക്ക് തള്ളുകയും നിലത്ത് വീണതോടെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെട്ട സിമി വിവരം മാതാവിനെ വിളിച്ചറിയിച്ചു. ഇതോടെ നന്ദകുമാർ അ കത്തിയെടുത്ത് കുത്തുകയായിരുന്നു . ബഹളം കേട്ട് ഓടി എത്തിയ പ്രായപൂർത്തിയാകാത്ത മകനും പരിക്കേറ്റു. യുവതിയുടെ നെഞ്ചിലുൾപെടെ ആഴത്തിലുള്ള മുറിവേറ്റു.
കരച്ചിൽ കേട്ടെത്തിയ പരിസരവാസികളാണ് സിമിയെയും മകനെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏരൂർ പൊലീസ് പ്രതിക്കെതിരെ വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേപ്പിക്കൽ തുടങ്ങിയ ഗുരുതരമായവകുപ്പുകൾ പ്രകാരം കേസെടുത്തു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam