
മലപ്പുറം: എളങ്കൂറിൽ വിഷ്ണുജയെന്ന(26) യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ മലപ്പുറം എളങ്കൂറിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനമാണ് വിഷ്ണുജയുടെ മരണത്തിന് കാരണമെന്നാണ് വീട്ടുകാരുടെ പരാതി.
ജോലി ഇല്ലാത്തതിന്‍റെ പേരിലും സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞ് പ്രഭിൻ വിഷ്ണുജയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സാണ് പ്രഭിൻ.
പ്രഭിന് വഴിവിട്ട ബന്ധങ്ങൾ ഉണ്ടെന്നും ഇത് ചോദ്യം ചെയ്തത്തോടെയാണ് മകള്‍ക്കെതിരെ ഉപദ്രവം തുടങ്ങിയതെന്നും വിഷ്ണുജയുടെ അച്ഛൻ പറഞ്ഞു. പ്രഭിന്റെ കുടുംബവും അറിഞ്ഞു കൊണ്ടായിരുന്നു പീഡനമെന്നും അച്ഛൻ ആരോപിച്ചു. എന്നാൽ പ്രഭിന്‍റെ കുടുംബം ഇത് നിഷേധിച്ചു. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും വിഷ്ണുജയെ ശാരീരികമായി ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
എന്നാൽ പ്രഭിനും വിഷ്ണുജയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നത് അറിയാമായിരുന്നുവെന്ന് ഇവർ സമ്മതിക്കുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്താണ് മഞ്ചേരി പൊലീസ് പ്രഭിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതി ജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)