
തിരുവനന്തപുരം: തിരുവനന്തപുരത്ത് (Thiruvananthapuram) ഭാര്യയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് ഭർത്താവ് (Husband) യുവാവിന്റെ പല്ല് ഇടിച്ചുതെറിപ്പിച്ചു. പെരിങ്ങമലയിൽ ഇന്നലെയായിരുന്നു സംഭവം. വെങ്ങാനൂർ താമസിക്കുന്ന യുവാക്കളുടെ പരാതിയിൽ പുന്നമൂട് താമസിക്കുന്ന ഗിരീഷിനെതിരെ ബാലരാമപുരം പൊലീസ് (Police) കേസെടുത്തു.
വ്യാഴാഴ്ച രാത്രി പെരിങ്ങമലയിലെ ബേക്കറിയിൽ കേക്കുവാങ്ങാൻ എത്തിയതായിരുന്നു കൃഷ്ണകുമാറും സുഹൃത്ത് അഖിലും. കേക്കുവാങ്ങി പുറത്തിറങ്ങിയപ്പോൾ ഭാര്യയെ തുറിച്ചുനോക്കി എന്നാരോപിച്ച് ഗിരീഷ് കൃഷ്ണകുമാറിനെ മർദ്ദിച്ചു. തടയാനെത്തിയ കൂട്ടുകാരൻ അഖിലിനും മർദ്ദനമേറ്റു. മർദ്ദനത്തിൽ കൃഷ്ണകുമാറിന്റെ രണ്ട് പല്ല് കൊഴിഞ്ഞു. അഖിലിന്റെ ചെവിക്ക് പരിക്കേറ്റു, ചെവിയിൽ സ്റ്റിച്ചിട്ടിരിക്കുകയാണ്.
കൂടെ ഉള്ളത് കാമുകിയല്ലെന്നും തന്റെ ഭാര്യയാണെന്നും തുറിച്ച് നോക്കിയതെന്തിനെന്നും ചോദിച്ചായിരുന്നു ഗിരീഷ് തന്നെ മർദ്ദിച്ചതെന്ന് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമിച്ചയാളെ മുൻപരിചയമില്ലെന്നും സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് യുവാക്കൾ പറയുന്നത്. സംഭവം കണ്ട നാട്ടുകാരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്.
അതേസമയം തന്റെ ഭാര്യയോട് യുവാക്കൾ ബേക്കറിക്കുള്ളിൽ വച്ച് മോശമായി പെരുമാറിയെന്നും താൻ അത് ചോദ്യം ചെയ്യുകയായിരുന്നുവെന്നുമാണ് ഗിരീഷ് സംഭവത്തോട് പ്രതികരിച്ചത്. ഭാര്യ വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗിരീഷ് പറഞ്ഞു. അന്വേൽണം തുടരുകയാണെന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നുമാണ് ബാലരാമപുരം പൊലീസ് നൽകുന്ന വിശദീകരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam