'ലക്ഷ്മി'യെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പിടിയാനയുടെ വേർപാടിൽ ദുഖത്തിലാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടിക്കടുത്തുള്ള ചന്ദ്രോത്ത് ഗ്രാമം. കുട്ടികളുടെയടക്കം കൂട്ടുകാരിയായി മാറിയ കാട്ടാന ലക്ഷ്മിയെ ഇന്ന് രാവിലെ ആണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പുല്‍പ്പള്ളി: വയനാട്ടില്‍നിന്ന് എല്ലായ്‌പ്പോഴും കേള്‍ക്കുന്നത് മനുഷ്യ - വന്യജീവി സംഘര്‍ഷത്തിന്റേതാണെങ്കിലും അതെല്ലാം മായ്ക്കുകയാണ് 'ലക്ഷ്മി'യെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പിടിയാനയുടെ വിയോഗം. കുട്ടികളുടെയടക്കം കൂട്ടുകാരിയായി മാറിയ കാട്ടാന ലക്ഷ്മി ചരിഞ്ഞതാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടിക്കടുത്തുള്ള ചന്ദ്രോത്ത് ഉന്നതി നിവാസികളെ ദുഃഖത്തിലാക്കിയിരിക്കുന്നത്.
കുറച്ചുകാലമായി ചന്ദ്രോത്ത് എന്ന ഗ്രാമത്തില്‍ ജനവാസ മേഖലകളില്‍ എപ്പോഴും കാണപ്പെടുന്ന ആനയായിരുന്നു ലക്ഷ്മി. ആരെയും ഉപദ്രവിക്കുകയോ മറ്റോ ചെയ്യാത്ത ആന ചന്ദ്രോത്ത് ഉന്നതിക്ക് സമീപം പതിവായി എത്തിയിരുന്നു. വനത്തില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഉന്നതിവാസികളില്‍ പരിഭ്രമമോ ആശങ്കയോ ഉണ്ടാകാറില്ല. മറ്റ് ആനകളെപോലെ ലക്ഷ്മി ഉപദ്രവിക്കില്ലെന്ന ഉറപ്പായിരുന്നു അതിന് പിന്നില്‍.
കൃഷിയിടങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചക്കയും മാങ്ങയും മറ്റും നല്‍കി ലക്ഷ്മിയെ സത്കരിക്കുന്നത് ഗ്രാമവാസികള്‍ പതിവാക്കിയിരുന്നു. ലക്ഷ്മിയും ഉന്നതിയിലെ മനുഷ്യരുമായുള്ള സഹവര്‍ത്തിത്വം മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സങ്കടത്തിലാക്കി ലക്ഷ്മി ജീവന്‍ വെടിയുന്നത്.
ചന്ദ്രത്ത് ഉന്നതിക്ക് തെല്ലകലെ പാതിരി വെള്ളപ്പാടി ഉന്നതിക്ക് സമീപം വനത്തില്‍ ഇന്നലെ രാവിലെയാണ് ലക്ഷ്മിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഏകദേശം 70 വയസ് ലക്ഷ്മിക്ക് ഉണ്ടാകുമെന്ന് വനപാലകര്‍ പറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ പാതിരി സെക്ഷനില്‍പ്പെട്ട പ്രദേശങ്ങളാണ് ചന്ദ്രോത്തും വെള്ളപ്പാടിയും.


