
തൃശൂർ : ആളൂർ ആനത്തടത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. പുതുശ്ശേരി സ്വദേശി ദേവസിയാണ് ദജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ അൽഫോൻസ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാമ്പ്ര സ്വദേശി കുന്നപ്പിള്ളി ബാബു എന്ന ദേവസിയും ഭാര്യ ഭാര്യ അൽഫോൻസയും തമ്മിൽ രണ്ട് വർഷത്തോളം വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഒന്നര വർഷമായി ആനത്തടം പുതുശ്ശേരിയിലെ വീട്ടിൽ അൽഫോൻസ ഒറ്റക്ക് ആണ് താമസിക്കുന്നത്. മക്കൾ വിദേശത്താണ്. രണ്ട് സഹോദരിമാരുണ്ട്. ഇന്ന് രാവിലെ 8 മണിയോട് കൂടിയാണ് സംഭവമുണ്ടായത്. സഹോദരിമാരോടൊപ്പം അൽഫോൻസ പള്ളിയിലേക്ക് പോയ സമയത്ത് ദേവസി വീടിനുള്ളിൽ കയറി. പള്ളിയിൽ നിന്ന് അൽഫോൺസ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്തു നിന്നും പൂട്ടി ദേവസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വീടിനുള്ളിലെ ബഹളം കേട്ടാണ് സമീപത്ത് ഉള്ളവർ എത്തിയത്.
ഗുരുതരമായി പരിക്കേറ്റ അൽഫോൻസയെ സഹോദരിമാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് ഭർത്താവ് ദേവസി അതേ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്തത്. ചുറ്റിക കൊണ്ടുള്ള അടിയിൽ ഗുരുതരമായി പരുക്കേറ്റ അൽഫോൻസ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദേവസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.