
മൂന്നാർ: ഇടുക്കിയില്‍ ഹൈഡൽ ടൂറിസം വകുപ്പ് മാനേജര്‍ക്ക് പട്ടാപ്പകല്‍ ക്രൂര മര്‍ദ്ദനം. പഴയ മൂന്നാർ ഹൈഡൽ പാർക്ക് സീനിയർ മാനേജർ (മൂന്നാർ സർക്യൂട്ട് ) അടിമാലി സ്വദേശി ജോയൽ തോമസ് (47) ആണ് മര്‍ദ്ദനത്തിനിരയായത്. കാറിലും സ്കൂട്ടറിലുമെത്തിയ സംഘമാണ് ജോയല്‍ തോമസിനെ അക്രമിച്ചു പരിക്കേൽപ്പിച്ചത്. പഴയ മൂന്നാർ ഹൈഡൽ പാർക്ക് സീനിയർ മാനേജർ (മൂന്നാർ സർക്യൂട്ട് ) ആണ് അടിമാലിയായ സ്വദേശി ജോയൽ തോമസ്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജോയല്‍ ഇപ്പോള്‍. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് പഴയ മൂന്നാർ ഹൈഡൽ പാർക്കിന് മുൻപിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസിൽ കയറാൻ തുടങ്ങുന്നതിനിടയിലാണ് കാറിലും സ്കൂട്ടറിലുമെത്തിയ സംഘം ജോയലിനെ ആക്രമിച്ചത്. ബസിൽ കയറുന്നതിനിടയിൽ പിന്നിലൂടെയെത്തിയ സംഘം വലിച്ചു പുറത്തിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
'ഞങ്ങളുടെ ആളുകളെ നീ സ്ഥലം മാറ്റും അല്ലെടാ' എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് പരിക്കേറ്റ ജോയൽ പറഞ്ഞു. ബസ് യാത്രക്കാരും ഈ സമയം ഇതുവഴിയെത്തിയ എക്സൈസ് ഉദ്യോഗസ്ഥരും ചേർന്ന് അക്രമിസംഘത്തെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവരെത്തിയ കാറിൽ കയറി രക്ഷപ്പെട്ടു .ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എക്സൈസ് സംഘം പിടിച്ചെടുത്ത് മൂന്നാർ പൊലീസിന് കൈമാറി. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം തുടങ്ങി.
Read More : വരുന്നു, 'വിക്രമും' 'ഭരതും'; കാട്ടാനക്കൂട്ടത്തെ തുരത്താൻ തൃശ്ശൂർ പാലപ്പിള്ളിയിലേക്ക് കുങ്കിയാനകളെത്തുന്നു
മൂന്നാറിലെ ഹൈഡൽ ടൂറിസത്തിനു കീഴിലുള്ള വിവിധ സെന്‍ററുകളിലെ ജീവനക്കാരെ ഡയറക്ടർ അടുത്തിടെ വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിനും പ്രധാന തസ്തികയിലുണ്ടായിരുന്നവരെ അപ്രധാന സ്ഥലങ്ങളിലേക്ക് മാറ്റിയതിനും പിന്നിൽ സീനിയർ മാനേജരായ ജോയലാണെന്നായിരുന്നു ഒരു വിഭാഗം ജീവനക്കാരുടെ ആരോപണം. ഇതാണ് ഇന്നലെ നടന്ന ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സ്ഥലംമാറ്റത്തെ തുടർന്ന് ജീവനക്കാർ സമരം നടത്തുകയും, സി.പി.എം.നേതാക്കൾ ഇടപെട്ട് ഹൈഡൽ ഡയറക്ടറുമായി ചർച്ച നടത്തി വയനാട്ടിലേക്ക് സ്ഥലം മാറ്റിയ ജീവനക്കാരെ മൂന്നാറിലെ വിവിധ കേന്ദ്രങ്ങളിലേക്ക് തന്നെ മാറ്റി നിയമിച്ച് കഴിഞ്ഞ ദിവസം പ്രശ്നം പരിഹരിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam