നാടിനാകെ നൊമ്പരമായി ശ്രീജിത്ത്, 'ആംബുലൻസ് ഒന്ന് കൃത്യ സമയത്ത് വന്നിരുന്നെങ്കിൽ...'; ട്രെയിനിൽ നെഞ്ചുവേദന, യുവാവിന് ദാരുണാന്ത്യം

Published : Oct 08, 2025, 12:45 PM IST
sreejith death

Synopsis

ട്രെയിൻ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ദാരുണാന്ത്യം. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയെങ്കിലും അരമണിക്കൂറോളം ആംബുലൻസ് ലഭിക്കാത്തതാണ് ചാലക്കുടി സ്വദേശി ശ്രീജിത്തിന്‍റെ മരണത്തിന് കാരണമായത്.

തൃശൂർ: നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ജീവൻ നഷ്ടമായി. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് (26) ആണ് മരിച്ചത്. മുംബൈ - എറണാകുളം ഓഖ എക്സ്പ്രസിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ട്രെയിനിൽ തൃശ്ശൂരിലേക്ക് വരുന്നതിനിടയിൽ ഷൊർണ്ണൂർ പിന്നിട്ടപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് ഒപ്പം ഉണ്ടായിരുന്നവർ ടിടിഇയെ അറിയിച്ചെങ്കിലും തൊട്ടടുത്ത വള്ളത്തോൾ നഗർ സ്റ്റേഷനിൽ ട്രെയിൻ നിർത്തില്ല.

തുടർന്ന് ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയെങ്കിലും ആംബുലൻസ് ലഭിക്കാത്തതിനാൽ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമിൽ കിടത്തി. പിന്നീട് ലഭിച്ച ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറിൽ അടക്കം ബന്ധപ്പെട്ടിരുന്നു. പക്ഷേ തക്കസമയത്ത് ആംബുലൻസ് ലഭിക്കാതിരുന്നതാണ് യുവാവിന്‍റെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായത്. ചാലക്കുടി മാരാംകോട് സ്വദേശി മുണ്ടോപ്പള്ളി സുബ്രന്‍റെ മകനാണ് മരണപ്പെട്ട ശ്രീജിത്ത്.

ആംബുലന്‍സ് സൗകര്യം ഒരുക്കിയില്ല

മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ യുവാവിനെ ഇറക്കിയെങ്കിലും ആശുപത്രിയിലെത്തിക്കാനുള്ള ഒരു സൗകര്യവും ചെയ്തില്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം. മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിട്ടും ആംബുലന്‍സ് സൗകര്യം പോലും ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. അരമണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് എത്തിയതെന്നും പറയുന്നു. ഇതിനിടെ യുവാവിന് നെഞ്ചുവേദന രൂക്ഷമാവുകയും പ്ലാറ്റ്ഫോമിൽ തന്നെ മരണം സംഭവിക്കുകയുമായിരുന്നു. ആംബുലന്‍സ് സൗകര്യം ഒരുക്കിയിരുനനെങ്കില്‍ ശ്രീജിത്തിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

അടിയന്തരമായി ആംബുലൻസിന്‍റെ സഹായം ലഭിച്ചിരുന്നെങ്കിൽ മകന്‍റെ ജീവൻ രക്ഷപ്പെടുത്താനായേനെ. ഞങ്ങൾ പരാതിയുമായി പോകുന്നില്ല. ഇനിയൊരാൾക്കും ഇതുപോലൊരു അവസ്ഥയുണ്ടാകരുതെന്നും ശ്രീജിത്തിന്‍റെ മാതാപിതാക്കൾ പറഞ്ഞു. ആയൂര്‍വേദ തെറാപ്പിസ്റ്റാണ് മരിച്ച ശ്രീജിത്ത്. സംസ്‌കാരം നടത്തി. അമ്മ: ഉഷ. സഹോദരന്‍: ശ്രീജിഷ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്