
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച. ഉടമയേയും മകനേയും അക്രമിച്ചശേഷം രണ്ടര ലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളില്‍ നിന്നും കവര്‍ച്ച നടത്തിയ പണം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി രാമദാസ് നിഗത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊണ്ടോട്ടി തങ്ങള്‍സ് റോഡിലെ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് കവര്‍ച്ച നടന്നത്. കടയടക്കാന്‍ നേരത്താണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി നാലംഗ സംഘമെത്തിയത്. ഈ സമയം രാമദാസിന്‍റെ മകനും കടക്കുള്ളിലുണ്ടായിരുന്നു. സംഘം അക്രമിക്കാന്‍ ശ്രമിച്ചതോടെ രാമദാസും മകനും പുറത്തേക്കോടി. മേശയിലുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ സംഘം കവര്‍ന്നു.
പുറത്തേക്കോടിയ രാമദാസ് ബഹളം വെച്ചതോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും പാഞ്ഞെത്തി സംഘത്തിലെ ഒരാളെ പിടികൂടി. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ താനൂര്‍ സ്വദേശി അയൂബാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും കവര്‍ച്ച നടത്തിയ രണ്ടര ലക്ഷം രൂപയും കണ്ടെടുത്തു.സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam