
തൃശൂർ: സഭാ തർക്കം നിലനിൽക്കുന്ന ചാലിശ്ശേരിയിൽ യാക്കോബായ വിശ്വാസികളെ ഞായറാഴ്ച സെമിത്തേരിയിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കാതെ ഓർത്തഡോക്സ് വിഭാഗം പ്രധാന ഗെയ്റ്റ് പൂട്ടിയിട്ടു. ജില്ലാ ഭരണകൂടം നൽകിയ ഉത്തരവ് ലംഘിച്ചായിരുന്നു പൂട്ടയിടല്‍. ഗേറ്റ് പൂട്ടിയ നടപടിയിൽ യക്കോബായ വിശ്വാസികൾ പള്ളിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജ് നൽകിയ ഉത്തരവാണ് ഓർത്തഡോക്സ് വിഭാഗം തിരസ്കരിച്ചത്. സബ് കളക്ടറുടെ ഉത്തരവ് പ്രകാരം നേരത്തെ ജനുവരി, ഫെബ്രുവരി മാസം ഞായറാഴ്ചകളിൽ സെമിത്തേരി കല്ലറകളിൽ വിശ്വാസികൾ പ്രാർത്ഥന നടത്താന്‍ അനുമതി നല്‍കണം.
ഞായറാഴ്ചകളിൽ മാതൃദേവലായത്തിലേക്ക് എത്തിയ വിശ്വാസികൾക്ക് സെമിത്തേരിയിലേക്ക് പോകാൻ കഴിയാത്ത രീതിയിൽ ഓർത്തഡോക്സ് വിഭാഗം ഗെയ്റ്റ്പൂട്ടി തടസം സൃഷ്ടിച്ചു. ഇതിനെതിരെ യാക്കോബായ വിശ്വാസികൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ ഏപ്രിൽ, മെയ് മാസത്തേക്ക് കൂടി യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കാൻ ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജ് ശനിയാഴ്ച ഉത്തരവ് നൽകി.
യാക്കോബായ വിശ്വാസികൾ പള്ളിയിലെ കുർബ്ബാന കഴിഞ്ഞ് സെമിത്തേരിയിലേക്ക് പോകാനായി എത്തിയപ്പോഴാണ് ഓർത്തഡോക്സ് വിഭാഗം കുർബ്ബാന നേരത്തെ അവസാനിപ്പിച്ച് ഗെയ്റ്റ് പൂട്ടിപോയത്. തുടർന്ന് ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ സ്ത്രീകളും കുട്ടികളും മുതിർന്നവരും ചേർന്ന് മാതൃദേവാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു. അടുത്ത ദിവസം പ്രവേശനത്തിന് പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിൻമേൽ വിശ്വാസികൾ പ്രതിഷേധം അവസാനിപ്പിച്ചു. ചാലിശേരി പോലീസ് സ്ഥലത്തെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam