
തൃശൂർ: ചാലക്കുടിയിലെ ധ്യാന ദമ്പതികൾ തമ്മിലടിച്ച സംഭവത്തിൽ എഫ് ഐ ആർ വിവരങ്ങൾ പുറത്ത്. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരായോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ വഴക്കായതും തല്ലിൽ കലാശിച്ചതും. മർദ്ദിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തിരിക്കുന്നത്. കുടുംബ ധ്യാനത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ ചാലക്കുടിയിലെ ഫിലോക്കാലിയോ ഫൗണ്ടേഷൻ നടത്തിപ്പുകാരാണ് ഇരുവരും. തൊഴിൽപരമായ തർക്കം തീർക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലായത്.
ദമ്പതികളായ മാരിയോ ജോസഫും ജിജി മാരിയോയും തൊഴിൽ തർക്കത്തെത്തുടർന്ന് ഒമ്പത് മാസമായി അകന്ന് കഴിയുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനായി ജിജി, ഭർത്താവ് മാരിയോയുടെ വീട്ടിലെത്തിയപ്പോളാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പ്രശ്നങ്ങൾ സംസാരിക്കുന്നതിനിടെ ജിജിയെ മാരിയോ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പൊലീസ് എഫ് ഐ ആർ പറയുന്നത്. മാരിയോ സെറ്റ് ബോക്സ് എടുത്ത് ജിജിയുടെ തലയിലടിച്ചു. ഇടത് കൈയ്യിൽ കടിക്കുകയും മുടിയിഴ പിടിച്ച് വലിക്കുകയും ചെയ്തുള്ള ദേഹോപദ്രവം ഏൽപിച്ചെന്നും എഫ് ഐ ആറിലുണ്ട്. എഴുപതിനായിരം രൂപ വിലയുള്ള ഫോൺ എടുത്തെറിഞ്ഞ് പൊട്ടിച്ചെന്നും എഫ് ഐ ആർ വിവരിക്കുന്നു. ജിജിയുടെ പരാതിയിൽ ചാലക്കുടി പൊലീസാണ് കേസെടുത്തത്. ബി എൻ എസ് 126 പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.