അഞ്ച് കിലോ കഞ്ചാവുമായി അന്താരാഷ്ട്ര കുറ്റവാളി പിടിയിൽ

By Web TeamFirst Published May 9, 2019, 11:12 AM IST
Highlights

 കഞ്ചാവിന് കിലോക്ക് 25,000 രൂപ വരെ ഇയാൾ ചെറുകിട കച്ചവടക്കാരിൽ നിന്നും ഈടാക്കാറുണ്ട്. മുമ്പ് ശ്രീലങ്കയിൽ മയക്കുമരുന്നായ കറുപ്പ് പിടികൂടിയ കേസ്സിൽ കുടുങ്ങിയ ഇദ്ദേഹം 2007-ൽ തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുതുക്കൾ പിടികൂടിയ കേസിലും പ്രതിയാണ്.

കോഴിക്കോട്: അഞ്ച് കിലോ കഞ്ചാവുമായി അന്താരാഷ്ട്ര കുറ്റവാളി അറസ്റ്റിൽ. കോഴിക്കോട് കല്ലായി ഒഴിശേരിപ്പറമ്പ് ആയിഷാസ് ഹൗസിൽ നജീബ് (64) ആണ് അറസ്റ്റിലായത്. ചേവായൂർ ഇൻസ്പക്ടർ പ്രതീഷിന്‍റെ നേതൃത്യത്തിൽ എസ് ഐ അബ്ദുൽ നാസറും നോർത്ത് അസി. കമ്മീഷണർ എ വി പ്രദീപിന്‍റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. പിടികൂടുമ്പോൾ ഇയാളുടെ  കൈവശം അഞ്ച് കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു. 

വളരെ മാന്യമായി വേഷം ധരിച്ച് കോഴിക്കോട് സിറ്റിയിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് എത്തിച്ചുകൊണ്ടിരുന്ന ഇയാളെ പൊലീസ്  തന്ത്രപൂർവ്വമാണ് പിടികൂടിയത്. നഗരത്തിൽ മയക്കുമരുന്നിനെതിരായ നടപടി കർശനമാക്കിയതിന്റെ ഭാഗമായി സ്പെഷ്യൽ സ്ക്വാഡ് രണ്ട് മാസമായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പല സ്ഥലത്ത് നിന്നും തെന്നിമാറിപ്പോയ ഇയാളെ കോഴിക്കോട്-ഇരിങ്ങാടൻ പള്ളി മുണ്ടിൽതാഴം ബൈപ്പാസ് റോഡിൽ ഇരിങ്ങാടൻ പള്ളി മനന്താനത്ത് താഴത്ത് വെച്ചാണ് പൊലീസ് തന്ത്രപൂർവ്വം ഇയാളെ പിടികൂടിയത്.

പൊലീസിന്‍റെ ചോദ്യം ചെയ്തതിൽ തമിഴ്നാട്, കർണ്ണാടക ഭാഗങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കാറുള്ളതെന്ന് പൊലീസിനോട് സമ്മതിച്ചു. ഇയാൾ തന്നെ നേരിട്ട് തമിഴ്നാട്ടില്‍ പോയി കഞ്ചാവ് കൊണ്ടുവരാറാണ് പതിവ്. മാന്യമായ വേഷം ധരിക്കുന്ന ഇയാള്‍ ഓരോ പ്രാവശ്യവും 10 കിലോയിലധികം കഞ്ചാവ് യാത്രക്കാരനെന്ന വ്യാജേന ബസ്സിലും ട്രെയിനിലുമായാണ് കേരളത്തിലെത്തിക്കുന്നത്. കോഴിക്കോട് എത്തിച്ച ശേഷം വിവിധ തൂക്കത്തിലുള്ള പായ്ക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. 

ഇങ്ങിനെ എത്തിക്കുന്ന കഞ്ചാവിന് കിലോക്ക് 25,000 രൂപ വരെ ഇയാൾ ചെറുകിട കച്ചവടക്കാരിൽ നിന്നും ഈടാക്കാറുണ്ട്. മുമ്പ് ശ്രീലങ്കയിൽ മയക്കുമരുന്നായ കറുപ്പ് പിടികൂടിയ കേസ്സിൽ കുടുങ്ങിയ ഇദ്ദേഹം 2007-ൽ തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുതുക്കൾ പിടികൂടിയ കേസിലും പ്രതിയാണ്. 2015-ൽ തോൽപ്പെട്ടിയിൽ വെച്ച് നജീബിനെ പിടികൂമ്പോഴും ഇയാളില്‍ നിന്നും 5 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. 

ഈ കേസുകളിലെല്ലാമായി ശ്രീലങ്കയിലും ഇന്ത്യയിലുമായി നിരവധി കൊല്ലം ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. കഞ്ചാവിന്‍റെ ഉറവിടത്തെ കുറിച്ചും എത്തിച്ചു കൊടുക്കുന്ന ചെറുകിട വിൽപ്പനക്കാരെ കുറിച്ചും മറ്റും കൂടുതൽ അന്വേഷിച്ചു വരികയാണ്. പ്രതിയെ പിടികൂടിയ സംഘത്തിൽ സ്പെഷ്യൽ സ്ക്വാഡ് എ എസ് ഐ മോഹൻദാസ്, എ എസ് ഐ മുനീർ, മുഹമ്മത് ഷാഫി എം, സജി എം, അഖിലേഷ് കെ, ഷാലു എം, പ്രപിൻ കെ, എം ജിനേഷ്, രാജൻ, സുജിത്ത് എന്നിവരുണ്ടായിരുന്നു.
 

click me!