'എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ വച്ചതിന് കണക്കൊന്നുമില്ല' നഗരസഭയ്ക്കെതിരെ ഓഡിറ്റ് റിപ്പോർട്ട്, അന്വേഷണം ആവശ്യം

By Web TeamFirst Published Oct 16, 2022, 5:36 PM IST
Highlights

കൊടുവള്ളി നഗരസഭയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തായി. നഗരസഭ ഭരിക്കുന്ന യു ഡി എഫ് ഭരണസമിതിക്കെതിരെയാണ് റിപ്പോർട്ട്

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തായി. നഗരസഭ ഭരിക്കുന്ന യു ഡി എഫ് ഭരണസമിതിക്കെതിരെയാണ് റിപ്പോർട്ട്. സർക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ സമഗ്ര ഓഡിറ്റിലാണ് വ്യാപകമായ നടപടിക്രമങ്ങളുടെ ലംഘനവും സാമ്പത്തിക തിരിമറിയും കണ്ടെത്തിയത്. പുതിയ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ പദ്ധതി നടത്തിപ്പിലെ അപാകതകൾ എന്ന തലക്കെട്ടോടെ ചൂണ്ടിക്കാണിച്ച റിപ്പോർട്ടിൽ 36 ഡിവിഷനുകളിലായി 4,200 ഓളം ഓർഡിനറി ലൈറ്റുകൾ മാറ്റി പുതിയ 24 വാട്ട് എൽ ഇ ഡി ലൈറ്റുകളും സ്റ്റേറ്റ് ഹൈവേകളിൽ 350 ഓളം 75 വാട്ട് എൽ ഇ ഡി ലൈറ്റുകളും സ്ഥാപിക്കുന്നതിന് കരാർ വെച്ച കമ്പനിയായ കെ എസ് ഐ ഇക്കു ടെൻഡർ നടപടികൾ കൂടാതെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള സർക്കാർ അനുമതി ഇല്ലെന്നും, വിവിധ ഡിവിഷനുകളിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ കത്തുന്നില്ല എന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 

പരാതിപ്രകാരം മാറ്റി സ്ഥാപിച്ച തെരുവ് വിളക്കുകൾ വീണ്ടും കേടായതായും സ്ട്രീറ്റ് ലൈറ്റുകളുടെ കൃത്യമായ രജിസ്റ്റർ പോലും സൂക്ഷിച്ചിട്ടില്ലെന്നും സ്ഥാപിച്ച പോസ്റ്റുകളുടെ വിശദാംശങ്ങൾ ലഭ്യമല്ലെന്നും കെ എസ് ഇ ബി അസി. എൻജിനീയറുടെ സാന്നിധ്യത്തിൽ നഗരസഭാ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഓരോ പോസ്റ്റിലും നിലവിലുണ്ടായിരുന്ന വിളക്കുകൾ ഏത് ഇനത്തിൽ പെട്ടവയാണെന്നും പ്രവർത്തിക്കുന്നവയാണോ, ഗ്യാരണ്ടി ഉള്ളതാണോ എന്നതും വ്യക്തമല്ലെന്നും അടക്കമുള്ള വിശദാംശങ്ങളുമുണ്ട്. 

വിവിധ വർഷങ്ങളിൽ വാങ്ങുന്ന തെരുവുവിളക്കുകൾ സ്റ്റോക്കിൽ ചേർക്കാത്തതിനാൽ സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകളുടെ കൃത്യത പരിശോധിക്കാൻ സാധിക്കുന്നില്ല, ഊർജ സംരക്ഷണത്തിന്റെ ഭാഗമായി നിലവിലുള്ള തെരുവ് വിളക്കുകളെല്ലാം എൽ ഇ ഡി ആക്കിമാറ്റുന്ന പദ്ധതി നഗരസഭയിൽ നടപ്പിലാക്കിയിട്ടും നഗരസഭ വർഷംതോറും അടക്കുന്ന വൈദ്യുതി ചാർജ്ജിൽ കുറവ് വന്നിട്ടില്ല, മാറ്റിയ തെരുവുവിളക്കുകൾ അലക്ഷ്യമായി കൂട്ടിയിട്ടതല്ലാതെ അവ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി ലേലം ചെയ്ത് വിൽക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ല, സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകളുടെ എണ്ണത്തിൽ വലിയ പൊരുത്തക്കേടുണ്ട്, പല ഡിവിഷനുകളിലും കൗൺസിലർമാർ സാക്ഷ്യപ്പെടുത്തി നൽകിയ എണ്ണത്തേക്കാൾ വളരെ കുറവ് എണ്ണമാണ് സംയുക്ത പരിശോധനയിൽ കണ്ടെത്തിയത് തുടങ്ങി ബഹുവർഷ പദ്ധതിയായി വിഭാവനം ചെയ്ത ലൈറ്റ് സ്ഥാപിക്കൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാർഗനിർദേശ പ്രകാരമല്ല നടപ്പിലാക്കിയതെന്നും കെ എസ് ഐ ഇ തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് തുകയേക്കാൾ കൂടിയ സംഖ്യ രണ്ടാം ഗഡുവായി നൽകിയിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പരിശോധനയിൽ കണ്ടെത്തി ഓഡിറ്റ് വകുപ്പ് നഗരസഭക്ക് നൽകിയിട്ടുള്ളത്. 

Read more: വീട്ടിൽ കയറി മൂന്നുവയസുകാരനെ കടിച്ചു, കുട്ടിയെ വാക്സിൻ എടുക്കാൻ പോയതിന് പിന്നാലെ അതേ നായ മുത്തശ്ശനെയും കടിച്ചു

പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കുന്നതുവരെ നഗരസഭ 2020-21 വർഷത്തിൽ ചെലവഴിച്ച 46,23,800 രൂപ തടഞ്ഞ് വെക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിലും അവ റിപ്പയർ ചെയ്യുന്നതിലും വൻ തുകയുടെ തിരിമറി നടക്കുന്നതായ തങ്ങളുടെ  ആക്ഷേപം ശരിവെക്കുന്ന വിവരങ്ങളാണ് പരിശോധനാ റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുള്ളതെന്ന് എൽ ഡി എഫ് കൗൺസിലർമാർ ആരോപിച്ചു.

ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ രൂപീകരിച്ച സബ് കമ്മിറ്റി തീരുമാനത്തിൽ ചെയർമാൻ വെട്ടിത്തിരുത്തൽ നടത്തി എന്നാരോപിച്ചും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ വൻതുകയാണ് നഗരസഭയിൽ നിന്ന് ചോർത്തിക്കൊണ്ടു പോകുന്നത് എന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗം എൽഡിഎഫ് മെമ്പർമാർ ബഹിഷ്കരിച്ചിരുന്നു. സർക്കാറിന്റെ ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിൽ പുറത്തുവന്ന ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എൽഡി എഫ് ആവശ്യപ്പെട്ടു. 

click me!