നാട്ടുകാർക്കെതിരെ എടുത്ത കേസ് പിൻവലിക്കും വരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്
സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്കിലെ ചില പ്രദേശങ്ങളെ ഭീതിയിലായ്ത്തിയ പുലിയെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിന്‍റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധം. നാട്ടുകാർ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. നാട്ടുകാർക്കെതിരെ കളള കേസ് എടുത്തെന്ന് ആരോപിച്ചാണ് നൂറോളം പേർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുന്നത്.
നാട്ടുകാർക്കെതിരെ എടുത്ത കേസ് പിൻവലിക്കും വരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. അതേസമയം മർദനമേറ്റ 2 വനംവകുപ്പുദ്യോഗസ്ഥർ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബത്തേരി താലൂക്കില്‍ ഇരുളത്ത് മാതമംഗലം കോഴിമൂല എന്നീ പ്രദേശങ്ങളില്‍ ദിവസങ്ങളോളം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. ദിവസങ്ങളോളം വനംവകുപ്പുദ്യോഗസ്ഥരുടെ പ്രത്യേക സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് ഏഴ് വയസ് പ്രായമുള്ള ആൺപുലിയെ പിടികൂടിയത്. വെടികൊണ്ട് മയങ്ങിയ പുലിയെ കൂട്ടിലാക്കി ബത്തേരിയിലെ വനംവകുപ്പ് ഓഫീസിലെത്തിച്ച് പരിശോധന നടത്തിയിരുന്നു.