
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ കണ്‍സൾട്ടൻസി കമ്പനി മേധാവിയും ഡോക്ടറുമായ കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്. യൂറോപ്പിൽ ജോലിയെന്ന ഓഫർ മുന്നോട്ടുവച്ച് നൂറോളം പേരിൽ നിന്ന് വാങ്ങിയത് 3 മുതൽ 8 ലക്ഷം രൂപ വീതമാണ്.
ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്സ് ഉളള താരമാണ് കാര്‍ത്തിക പ്രദീപ്. കാര്‍ത്തികയുടെ റീല്‍സിനും വീഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകര്‍. യുക്രൈനിൽ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. ഡോക്ടര്‍ എന്ന ലേബലിന്‍റെ മറവിലായിരുന്നു കാര്‍ത്തികയുടെ തട്ടിപ്പെന്ന് പൊലീസ് പറയുന്നു. യുകെ,ഓസ്ട്രേലിയ,ജര്‍മനി ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മൂന്നു ലക്ഷം രൂപ മുതല്‍ എട്ടു ലക്ഷം രൂപ വരെ ആളുകളില്‍ നിന്ന് കാര്‍ത്തിക വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിയാലിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപയാണ് കാര്ത്തിക വാങ്ങിയത്. ടേക്ക് ഓഫ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ കാര്‍ത്തിക കൊച്ചിയിലൊരു റിക്രൂട്ട്മെന്‍റ് സ്ഥാപനം നടത്തിയിരുന്നു. പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് അറിഞ്ഞതോടെ സ്ഥാപനം പൂട്ടി. കാര്‍ത്തിക കോഴിക്കോട്ടേക്ക് മുങ്ങി. കോഴിക്കോടു നിന്നാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഏഴു കേസുകളാണ് കാര്‍ത്തികയ്ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam