
തൃശൂര്‍: കരുവന്നൂര്‍ കേസില്‍ ഇഡി അന്വേഷണത്തിനെതിരെ പ്രതിരോധവുമായി തൃശൂരിലെ എല്‍ഡിഎഫ്. എ സി മൊയ്തീന്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് തൃശൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. അതേസമയം, അടുത്ത ദിവസം തന്നെ പി കെ ബിജുവിന് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കാനാണ് ഇഡിയുടെ നീക്കം.
കരുവന്നൂര്‍ തട്ടിപ്പിലെ ബിനാമി ഇടപാടില്‍ ഇഡി കഴിഞ്ഞ ദിവസം എ സി മൊയ്തീനെ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് തൃശൂരില്‍ സഹകാരികളുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ ഉപയോഗിക്കുന്നെന്നാണ് ആരോപണം. കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടിയില്‍ അന്വേഷണം നടന്നില്ല എന്ന് കോഴിക്കോട് പറഞ്ഞ പി കെ ബിജു ഇന്ന് അത് തിരുത്തി. പാര്‍ട്ടി അന്വേഷണ ഏജന്‍സി അല്ലെന്നായിരുന്നു ഇന്നത്തെ നിലപാട്. പരാതി വന്നപ്പോള്‍ നേതാക്കളോട് അന്വേഷിക്കുകയാണ് ചെയ്തതെന്നുമായിരുന്നു വിശദീകരണം. ബിനാമി ഇടപാടില്‍ തനിക്ക് പങ്കില്ലെന്നും പി കെ ബിജു പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരായ എ സി മൊയ്തീന്‍ പ്രതിഷേധ സംഗമത്തിനെത്തിയെങ്കിലും ഒരുവാക്കും മിണ്ടിയില്ല. അതിനിടെ, പി കെ ബിജുവിനെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി പലിശക്കാരന്‍ വെളപ്പായ സതീശന്‍ മുന്‍ എംപിയുടെയും എംഎല്‍എയുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പൊലീസ് ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സിപിഎം കൗണ്‍സിലര്‍മാരും എ സി മൊയ്തീനോട് ഇടുപ്പമുള്ളവരുമായ അനൂപ് ഡേവിസ് കാട, അരവിന്ദാക്ഷന്‍ എന്നിവരെയും സതീശന്‍റെ കമ്മീഷന്‍ ഏജന്‍റ് ജിജോറിനെയും ഇന്നും ഇഡി ചോദ്യം ചെയ്തു.
കരുവന്നൂർ കേസിലെ ഇഡി അന്വേഷണം; പ്രതിരോധവുമായി തൃശൂരിലെ എൽഡിഎഫ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam