തൃശൂരിൽ മലയോര ഹൈവേയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി ഉൾപ്പെടെ മൂന്നുപേരെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണ തൊഴിലാളി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
തൃശൂര്‍: മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന കമ്പിയും മറ്റു നിര്‍മ്മാണ വസ്തുക്കളും മോഷണം നടത്തിയ കേസില്‍കാപ്പ പ്രതി ഉള്‍പ്പെടെ മൂന്നുപേരെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശി മിന്റോ, വെറ്റിലപ്പാറ സ്വദേശികളായ ശരത് രാജ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. മിന്റോ കാപ്പ കേസില്‍ നാടുകടത്തിയ ആളാണ്.
പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളില്‍ എട്ടോളം കേസുകള്‍ ഉണ്ട്. നിര്‍മ്മാണം നടക്കുന്ന വൈശേരി മേഖലയില്‍ നിന്നും നിര്‍മ്മാണ സാധനങ്ങള്‍ എടുക്കുന്നത് മലയോര ഹൈവേ നിര്‍മ്മാണ തൊഴിലാളി കാണുകയും മൊബൈലില്‍ ദൃശ്യം പകര്‍ത്തി പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അതിരപ്പിള്ളി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന സാധനങ്ങള്‍ ചാലക്കുടിയിലെ ആക്രിക്കടയില്‍ കൊണ്ടുപോയി കൊടുത്ത് കിട്ടുന്ന പണം ഉപയോഗിച്ച് മദ്യപിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.


