
ആലപ്പുഴ: കഴിഞ്ഞ ഒരാഴ്ചയായി കായംകുളത്ത് സി പി എമ്മിൽ നിലനിന്നുരുന്ന പ്രതിസന്ധി പരിഹരിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നിർദ്ദേശപ്രകാരം മന്ത്രി സജി ചെറിയാന്‍ നേരിട്ട് ഏരിയാ കമ്മിറ്റി അംഗം കെ എൽ പ്രസന്നകുമാരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീർപ്പായത്. സത്യൻ കൊലക്കേസിൽ പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ മകനും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിന്‍റുമായി ബിപിന്‍ സി ബാബുവിനെ ഏരിയാ കമ്മിറ്റിയിൽ തിരികെ കൊണ്ടുവരാൻ സമ്മതിച്ചതായി പ്രസന്നകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കായംകുളത്തെ സി പി എം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നിയിച്ചാണ് പ്രസന്നകുമാരിയും മകന്‍ ബിപിന്‍ സി ബാബുവും പാർട്ടിയിൽ കലാപക്കൊടി ഉയര്‍ത്തിയത്. ജില്ല സെക്രട്ടറിയേറ്റ് അംഗം കെ എച്ച് ബാബുജാന്‍റെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനം നൊന്ത് താൻ രാജിവെക്കുന്നതായി പ്രസന്നകുമാരി ആദ്യം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ചു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി ബിപിന്‍ സി ബാബുവും സെക്രട്ടറിക്ക് കത്ത് നല്‍കി. ഐ എന്‍ ടി യു സി നേതാവ് സത്യന്‍റെ കൊലപാതകം സി പി എം നേരിട്ട് നടത്തിയതാണെന്നും കത്തിൽ വെളിപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ പാർട്ടിയുടെ സാധ്യതകളെ ഇത് ബാധിക്കുമെന്ന് തിരിച്ചറിഞ്ഞോടെ സംസ്ഥാന നേൃത്വത്വം തന്നെ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. പ്രസന്നകുമാരിയെ കണ്ട് ചര്‍ച്ച നടത്താന്‍ എം വി ഗോവിന്ദൻ, മന്ത്രി സജി ചെറിയാന് നിർദ്ദേശം നൽകി. ഇന്നലെ വൈകിട്ട് നടന്ന ചർച്ചയിൽ താൻ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി പ്രസന്നകുമാരി ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു.
തുടര്‍ന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് അവകലോകന യോഗത്തില്‍ പ്രസന്നകുമാരി പങ്കെടുത്തു. സി പി എമ്മില്‍ നിന്ന് രാജിവെച്ചുള്ള പ്രസന്നകുമാരുയെട കത്ത് പാർട്ടി അംഗീകരിച്ചില്ല. ബിപിന്‍ സി ബാബുവിനെ ഏരിയാ കമ്മിറ്റിയിൽ ഉള്‍പ്പെടുത്താമെന്നും ചർച്ചയില്‍ ഉറപ്പ് നല്‍കി. ഈ സാഹചര്യത്തിൽ ബിപിന്‍ സി ബാബു സി പി എമ്മില്‍ തന്നെ തുടരുമെന്നും പ്രസന്നകുമാരി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam