സുസ്ഥിര വികസനം സാധ്യമാക്കണം; ആരോഗ്യമന്ത്രി

By Web TeamFirst Published Feb 25, 2019, 5:14 PM IST
Highlights

വിവിധ സംസ്ഥാനങ്ങളിലെ  ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ചൈന, അമേരിക്ക, സ്വിറ്റ്സർലൻഡ്, കാനഡ എന്നീ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.  രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള 31 പ്രമുഖ ശിശുരോഗ വിദഗ്ധർ ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുണ്ട്

തിരുവനന്തപുരം :2030 ഓടെ സുസ്ഥിര വികസന ലക്ഷ്യം നേടാൻ ഇന്ത്യയും കേരളവും പ്രതിജ്ഞാബദ്ധരാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ.  2020 ഓടെ സർക്കാർ ആശുപത്രികളിലെ പോലെ സ്വകാര്യ മേഖലയിലും നവജാത ശിശുക്കളിലെ സ്ക്രീനിങ് നടപ്പിലാക്കാനാണ് പദ്ധതിയിടുന്നതെന്നും മന്ത്രി. മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ശൈശവ ആരോഗ്യ ഉച്ചകോടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുമാകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഐ.എ. എസ് അധ്യക്ഷനായ ചടങ്ങിൽ, പ്രിൻസിപ്പിൽ സെക്രട്ടറി രാജൻ കോബ്രഘഡെ ഐ.എ.എസ്, ആരോഗ്യകേരളം മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ ഐ.എ. എസ് തുടങ്ങിയവർ സംസാരിച്ചു.

കേരളം മുന്നോട്ടുവെയ്ക്കുന്ന സമഗ്ര വികേന്ദ്രീകൃത വികസന മാതൃകയുടെ പശ്ചാത്തലത്തിൽ വേണം ഈ ഉച്ചകോടിയെ കാണേണ്ടത്തെന്ന് ഉദ്ഘടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.  ആർദ്രം മിഷന്റെ കീഴിൽ  ഇതിനോടകം തന്നെ 18 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ രോഗ പരിശോധന, മരുന്നുകൾ, റഫറൽ ഗതാഗതം തുടങ്ങിയവ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ ദൗത്യ പദ്ധതിയായ 'താലോലം' വഴി ക്യാൻസർ ബാധിതരായ കുട്ടികൾക്ക് സൗജന്യ രോഗനിർണയം, മരുന്ന്, ചികിത്സ നടത്തിവരുന്നുണ്ട്. 2020 ഓടെ സ്വകാര്യ മേഖലയിലും നവജാത ശിശുക്കളിലെ സ്ക്രീനിങ് നടപ്പിലാക്കാനാണ് പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ-ശിശു സൗഹൃദ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ കേരളം പ്രതിജ്ഞാബദ്ധമാണ്. നവജാത ശിശു പരിചരണം,  സമഗ്ര പ്രാഥമിക ശിശു സംരക്ഷണം, താലൂക്ക് തലങ്ങളിൽ സ്പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കൽ കോളേജ് തലങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനവും കൂടാതെ മാനസികാരോഗ്യ സംരക്ഷണത്തിനാവശ്യമായ ഘടകങ്ങളുംഖ് ഉറപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിന് സംസ്ഥാന സർക്കാരിനൊപ്പം സ്വകാര്യ സംരംഭങ്ങളും തോളോട് തോൾ ചേർന്നുനിന്ന് പ്രവർത്തിച്ചാൽ മാത്രമേ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ  ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ചൈന, അമേരിക്ക, സ്വിറ്റ്സർലൻഡ്, കാനഡ എന്നീ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.  രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള 31 പ്രമുഖ ശിശുരോഗ വിദഗ്ധർ ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുണ്ട്. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള 330 പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.  യുണിസെഫ്, ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ലിങ്ക്, വനിതാ-ശിശു വികസന വകുപ്പ്,ആരോഗ്യവിദ്യാഭ്യാസ വകുപ്പ്, പോഷണ്‍ അഭിയാന്‍ എന്നിവരുടെ പങ്കാളിത്തത്തോടെ  കേരള സര്‍ക്കാര്‍,  ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രഥമ അന്തര്‍ദേശീയ ശൈശവാരോഗ്യ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശിശുക്കളുടെ ഹൃദയവൈകല്യങ്ങള്‍ കണ്ടെത്തി സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതി, സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാതശിശുക്കൾക്ക് നടത്തുന്ന സൗജന്യ നവജാത ശിശു സ്ക്രീനിങായ ശലഭം, അനുയാത്ര എന്നിവ ഉച്ചകോടിയിൽ പ്രബന്ധമാകുന്നുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ പ്രഥമ അന്താരാഷ്ട്ര ശൈശവ ആരോഗ്യ ഉച്ചകോടിക്ക് സമാപനമാകും. പ്രളയത്തിൽ നശിച്ച ചേന്ദമംഗലം ഗ്രാമത്തിലെ കൈത്തറി യൂണിറ്റുളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്ക് നൽകിയ ചേകുട്ടി പാവകൾ അടങ്ങിയ തിരിച്ചറിയൽ കാർഡ്, പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവർക്ക് ഉപഹാരമായി നൽകിയ മുളയിൽ നിർമ്മിച്ച മഴ മുഴക്കി എന്നിവ ശ്രദ്ധേയമായി.

click me!