
തിരുവനന്തപുരം: ഡ്രൈവർമാരുടെ അശ്രദ്ധയും അമിത ആത്മവിശ്വാസവും പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ഒരു സെക്കൻഡിൽ പറ്റുന്ന പിഴവിന് വലിയ വിലയാണ് പലർക്കും കൊടുക്കേണ്ടിവരാറുള്ളത്. ചിലർ സ്വന്തം മക്കളെയും ഇത്തരത്തിൽ അപകടത്തിൽപ്പെടുത്താറുണ്ട്. മക്കളോടുള്ള സ്നേഹ പ്രകടനമാണെന്ന നിലയിൽ വാഹനത്തിലിരുത്തി അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നതിന്‍റെ പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്. അതിനിടിയിലാണ് ഇത്തരമൊരു വീഡിയോ പങ്കുവച്ചുകൊണ്ട് കേരള പൊലീസിന്‍റെ മുന്നറിയിപ്പും എത്തിയിരിക്കുന്നത്. മക്കളെ അപകടകരമായ രീതിയിലിരുത്തി വാഹനമോടിക്കുന്നത് സ്നേഹമല്ലെന്നും അപകടകരമായ കുറ്റമാണെന്നും കേരള പൊലീസ് ഓർമ്മിപ്പിച്ചു.
ഒരു ബുള്ളറ്റിന്‍റെ ടാങ്കിൽ കുഞ്ഞിനെ കിടത്തി യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ആണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. 'ഇത് സ്നേഹമല്ല...അപകടകരമായ കുറ്റമാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർ പലപ്പോഴും സ്വന്തം കുഞ്ഞുങ്ങളെക്കൂടിയാണ് അപകടത്തിലാക്കുന്നതെന്ന കമന്‍റുകളുമായി നിരവധി പേരാണ് കേരള പൊലീസിന്‍റെ വീഡിയോക്ക് താഴെ രംഗത്തെത്തിയിരിക്കുന്നത്. ചെറിയ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധവേണം അപകടം സംഭവിച്ചാൽ ദുഃഖം തങ്ങാനാവില്ല എന്ന് കമന്‍റിടുന്നവരും കുറവല്ല. ഇത്തരത്തിൽ കുട്ടികളെ മുന്നിൽ കിടത്തിയും കാറിൽ ഡ്രൈവ് ചെയ്യുമ്പോൾ മടിയിലിരുത്തിയും വാഹനമോടിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസ്സെടുക്കണം എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മറ്റൊരു കമന്‍റ് - 'തീർച്ചയായും ഏറ്റവും അപകടം പിടിച്ച പ്രകടനമാണിത്. ഒരു വയസ്സു മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളെ പലപ്പോഴും പ്രെട്രോൾ ടാങ്കിന് മുകളിൽ കയറ്റി വച്ച് അമിത വേഗത്തിൽ വണ്ടിയോടിച്ച് പോകുന്നു. റോഡിൽ ചെറിയ കല്ലുകളുണ്ടാവാം, ചരലുകളുണ്ടാവാം, വണ്ടി ചരിയുവാനുള്ള അത്യാവശ്യം സാഹചര്യം ഉണ്ടാവാം. വണ്ടി പാളിപ്പോയാൽ താങ്കൾ ആദ്യം കുട്ടിയെ ശ്രദ്ധിക്കുമോ? വണ്ടിയെ ശ്രദ്ധിക്കുമോ?. ഞാൻ എന്റെ കുട്ടികളെ കൊണ്ടുപോകാൻ കങ്കാരുബാഗ് എന്നറിയപ്പെടുന്ന സേഫ്റ്റി ബാഗ് വാങ്ങിച്ചയാളാണ്. അതിന്റെ പേരിൽ കളിയാക്കലുകളും അനുഭവിച്ചിട്ടുണ്ട്. എങ്കിലും ഞാൻ സംതൃപ്തനാണ്. എന്റെ കുട്ടികളുടെ ബാല്യങ്ങളിൽ ഞാൻ അവരെ റിസ്കിലാക്കിയിട്ടില്ല. പലപ്പോഴും ഇത്തരത്തിലുള്ള ബൈക്ക് യാത്രകൾ അപകടം പിടിച്ചതാണെന്ന് ബോധ്യപ്പെടുത്താൻ ആരും ശ്രമിക്കാറില്ല, ശ്രമിച്ചവർ പുച്ഛിക്കപ്പെട്ടിട്ടുമുണ്ട് (സ്വന്തം അനുഭവം). കേരളാ പൊലീസിന്‍റെ അവെയർനെസ്സിൽ പ്രശംസ അർഹിക്കുന്നു'.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam