Typewriter Museum : ഒരു യു​ഗത്തിന്റെ ഓർമ്മയ്ക്ക്! കേരളത്തിന്റെ ആദ്യ ടൈപ്പ് റൈറ്റ‍ർ മ്യൂസിയവുമായി ആലപ്പുഴക്കാരൻ

By Web TeamFirst Published Jan 22, 2022, 4:49 PM IST
Highlights

ടൈപ്പ്റൈറ്റിങ് പരിശീലിപ്പിക്കാൻ വി പരമേശ്വര അയ്യർ, 1946 ജനുവരി 16ന് ആലപ്പുഴയിൽ ആരംഭിച്ചതാണ് എവിപി ഇൻസ്റ്റിറ്റ്യൂട്ട്. അന്ന് പരമേശ്വര അയ്യ‍ർക്ക് വയസ്സ് 19. 

ആലപ്പുഴ: പുതുതലമുറക്ക് അധികം പരിചയമില്ലാത്തതും എന്നാൽ കൗതുകമുണർത്തുന്നതുമായ കാഴ്ചയാണ് ടൈപ്പ് റൈറ്റ‍ർ (Typewriter). ഇന്നത്തെ കംപ്യൂട്ടർ സ്ഥാപനങ്ങൾക്ക് (Computer Institutes) സമാനമായി വർഷങ്ങൾക്ക് മുമ്പ് കേരളം അടക്കി വാണിരുന്നത് ടൈപ്പ് റൈറ്റിം​ഗ് ഇൻസ്റ്റിട്യൂട്ടുകൾ ആയിരുന്നു. ഇന്ന് എല്ലാം കംപ്യൂട്ട‍ർ വൽക്കരിച്ചതോടെ ടൈപ്പ് റൈറ്റിം​ഗ് ആവശ്യമില്ലാതായി. ടൈപ്പ് റൈറ്ററുകളും കാണാനില്ല. എന്നാൽ ടൈപ്പ് റൈറ്ററുകളുടെ മാത്രമൊരു മ്യൂസിയമുണ്ട് (Typewriter Museum) ആലപ്പുഴയിൽ (Alappuzha)...!

ടൈപ്പ്റൈറ്റിങ് പരിശീലിപ്പിക്കാൻ വി പരമേശ്വര അയ്യർ, 1946 ജനുവരി 16ന് ആലപ്പുഴയിൽ ആരംഭിച്ചതാണ് എവിപി ഇൻസ്റ്റിറ്റ്യൂട്ട്. അന്ന് പരമേശ്വര അയ്യ‍ർക്ക് വയസ്സ് 19. റെമിങ്ൺ-16 എന്ന ടൈപ്റൈറ്ററിൽ നിന്നാരംഭിച്ച് വലിയൊരു പ്രസ്ഥാനമായി മാറിയ സ്ഥാപനം പതിനായിരക്കണക്കിന് വിദ്യാർഥികളെ ടൈപ്പ്റൈറ്റിങ് പരിശീലിപ്പിച്ച് പ്രാപ്തരാക്കുകയും അവർക്ക് ജീവിതമാർഗം തെളിക്കുകയും ചെയ്തു. 

കമ്പ്യൂട്ടർ യുഗത്തിന്റെ ആരംഭവും അതിപ്രസരവും  ടൈപ്റൈറ്ററുകളുടെ പ്രാധാന്യം കുറച്ചുകൊണ്ടുവന്ന വേളയിൽ 2001ൽ പരമേശ്വര അയ്യർ ജീവിതത്തോട് വിടപറഞ്ഞു. മൂന്നും നാലും ടൈപ്റൈറ്റിങ് മെഷീനുകൾ മാത്രമായി ആരംഭിച്ച് 400 ൽപരം വിദ്യാർഥികൾ ടൈപ്പ് പഠിക്കാനെത്തിയിരുന്ന ഈ സ്ഥാപനത്തിൽ ഒടുവിൽ വിദ്യാർഥികളുടെ എണ്ണം മുപ്പതിൽ താഴെയുമായി. 

76 വർഷം പിന്നിട്ട സ്ഥാപനം പിന്നെയും കഷ്ടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെ പിതാവിന്റെ ഓർമ നിലനിർത്താൻ മകൻ പി. വെങ്കിട്ടരാമ അയ്യർക്ക് തോന്നിയ ആശയമാണ് ടൈപ്റൈറ്റിങ് മ്യൂസിയം. മ്യൂസിയത്തിൽ 25 ടൈപ്റൈറ്ററുകളാണ് ഇപ്പോഴുള്ളത്. പിതാവ് ഉപയോഗിച്ചിരുന്നതും പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഒടുവിൽ ഇറങ്ങിയ ടൈപിങ് മെഷീൻ വരെയും ഇതിലുണ്ട്.   

പഴയകാലത്ത് ഉപയോഗിച്ചിരുന്ന ടൈപ്റൈറ്ററുകൾ, പോർട്ടബിൾ ടൈപ്പ്റൈറ്റർ, ഇലക്ട്രിക്-ഇലക്‌ട്രോണിക് ടൈപ്റൈറ്റർ, പഴയ കമ്പ്യൂട്ടറുകൾ, സൈക്ലോസ്റ്റൈലിങ് മെഷീനുകൾ തുടങ്ങി പുതിയ മോഡലുകൾവരെയും ഈ ശേഖരത്തിലുണ്ട്. 2027 ഏപ്രിലിൽ പരമേശ്വര അയ്യരുടെ നൂറാം ജന്മവാർഷിക ദിനത്തിൽ 100ൽപരം വിവിധ ബ്രാൻഡുകളുടെയും പല ഭാഷകളുടെയും ടൈപ്റൈറ്റിങ് മെഷീനുകൾ ശേഖരിച്ച്  മ്യൂസിയത്തിൽ സ്ഥാപിക്കുമെന്ന് വെങ്കിട്ടരാമ അയ്യർ പറയുന്നു.

ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ആദ്യ ടൈപ്റൈറ്റിങ് മ്യൂസിയം എന്ന പ്രത്യേകത കൂടി ഈ മ്യൂസിയം അവകാശപ്പെടുന്നു. നിലവിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ടൈപ്റൈറ്ററുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനസമയം. ഇക്കഴിഞ്ഞ ദിവസം എ.വി.പി സ്ഥാപനത്തിന്റെ വാർഷികദിനത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എയാണ് മ്യൂസിയം ഉദ്ഘാടനം  ചെയ്തത്.

click me!