
കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. നൂൽപ്പുഴ വടക്കനാട് വച്ച് പള്ളിവയൽ സ്വദേശി ജുബി (40) യാണ് കാട്ടാനയ്ക്ക് മുൻപിൽ പെട്ടത്. രാവിലെ 5.30ടെ ജോലിക്കായി സ്കൂട്ടറിൽ ബത്തേരിയിലേക്ക് പോകുമ്പോൾ താമരക്കുളത്തിന് സമീപം വെച്ചായിരുന്നു ആനയുടെ ആക്രമണം. കാട്ടാന തുമ്പിക്കൈ കൊണ്ട് സ്കൂട്ടർ അടിച്ചു വീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ യുവതിയുടെ രണ്ടു കാൽമുട്ടുകൾക്കും പരിക്കേറ്റു.
താൻ മുട്ടുകുത്തി വീണെന്ന് ജൂബി പറയുന്നു. ആന ഉടനെ തന്നെ കാട്ടിലേക്ക് കയറിപ്പോവുകയും ചെയ്തു. അതുകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് ജൂബി പറഞ്ഞു. തുടർന്ന് യുവതി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികരായ ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം കഴിഞ്ഞ ദിവസം മലപ്പുറത്തും നടന്നു. അറന്നാംപാടം തീക്കടി പറമ്പില്‍ ശിഹാബും ഭാര്യയുമാണ് കൊമ്പന്റെ മുന്നില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ നല്ലംതണ്ണി പുതിയങ്ങാടിയിലെ ബന്ധുവീട്ടില്‍ നിന്ന് വരവെ ശിഹാബിന്റെ വീടിനടുത്ത് എത്താറായപ്പോഴാണ് സംഭവം.
വീട്ടിലേക്കുള്ള വഴിയോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ ഫെന്‍സിങ്ങിന് സമീപമാണ് ആന നിന്നത്. തുമ്പിക്കൈ ഉയര്‍ത്തിയാല്‍ ഇവരെ ആക്രമിക്കാനുള്ള അകലം മാത്രമാണുണ്ടായിരുന്നത്. ആനയെ കണ്ടതോടെ ശിഹാബ് ബൈക്ക് നിര്‍ത്തി ഭാര്യയേയും കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ആന കാട്ടിലേക്ക് പോയ ശേഷമാണ് ഇവര്‍ വീട്ടിലേക്ക് കയറിയത്. കൊമ്പനാനയുടെ സാന്നിധ്യം ഈ പ്രദേശത്ത് എപ്പോഴുമുണ്ട്. പേടിച്ചാണ് വീട്ടിലേക്ക് വരുന്നതെന്ന് എടക്കര ടൗണിലെ ഓട്ടോ ഡ്രൈവറായ ശിഹാബ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam