പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഡി.ഓയുടെ പേരില്‍ വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ഇമെയില്‍ അയച്ച് തട്ടിപ്പിന് ശ്രമിച്ച ചെന്നൈ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഡി.ഓ യുടെ പേരില്‍ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച കേസില്‍ ചെന്നൈ സ്വദേശിയെ തൃശ്ശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ കോടമ്പാക്കം ഭാരതീശ്വരര്‍ കോളനി സ്വദേശിയായ ശങ്കര്‍ (46) എന്നയാളാണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഗുരുവായൂരില്‍ ദര്‍ശനത്തിനായി തന്റ ഭാര്യയും മകളും വരുന്നുണ്ടെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതി ഇമെയില്‍ വഴി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് ഓഗസ്റ്റ് 25 ന് സന്ദേശം അയക്കുകയായിരുന്നു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ഇത് പരിശോധിക്കുന്നതിനായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എന്‍.എസ് ന് നല്‍കുകയും ബ്രാഞ്ച് ഡിവൈ.എസ്.പി പരിശോധിച്ചതില്‍ ഇമെയിലെ ഉള്ളടക്കങ്ങളും വ്യാജമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുയായിരുന്നു.

ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലും രേഖകള്‍ പരിശോധിച്ചതിലും പ്രതി പൊതുസേവകനായി ആള്‍മാറാട്ടം നടത്തിയതായും, ഡി.ആര്‍.ഡി.ഓ എന്ന പേര് ദുരുപയോഗം ചെയ്ത് വ്യാജരേഖ നിര്‍മ്മിച്ച് ഇലക്രേ്ടാണിക് മാധ്യമം വഴി അയച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ബൈജു കെ. സി, എസ്.ഐ ആല്‍ബി തോമസ് വര്‍ക്കി, ജി.എ.എസ്.ഐ മനോജ്, സി.പി.ഒ മാരായ അജിത്ത്, സുദീപ്, ഡ്രൈവര്‍ സി.പി.ഒ അനന്തുമോന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.