ഒരു രാത്രി മുഴുവൻ ഈ കുഞ്ഞ് മഴ കൊണ്ട് റബ്ബർ തോട്ടത്തിലിരുന്നോ? അടിമുടി ദുരൂഹത

Published : Jun 11, 2022, 09:10 AM ISTUpdated : Jun 11, 2022, 01:03 PM IST
ഒരു രാത്രി മുഴുവൻ ഈ കുഞ്ഞ് മഴ കൊണ്ട് റബ്ബർ തോട്ടത്തിലിരുന്നോ? അടിമുടി ദുരൂഹത

Synopsis

രണ്ട് വയസ്സുകാരനായ ഫർഹാനെ രാത്രി മുഴുവൻ നാടും പൊലീസുകാരും ചേർന്ന് തിരയുകയായിരുന്നു. പൊലീസ് നായയെ ഉൾപ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ നിന്ന് ഫർഹാനെ കണ്ടെത്തിയത്.

കൊല്ലം: കൊല്ലം അഞ്ചൽ തടിക്കാട്ടിൽ കാണാതായ രണ്ട് വയസ്സുകാരനെ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് നാടും പൊലീസുകാരും. എന്നാൽ കഴിഞ്ഞ ഒരു ദിവസം രാത്രി മുഴുവൻ നാടൊട്ടാകെ തെരഞ്ഞ ഫർഹാൻ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലെത്തിയതെങ്ങനെ എന്ന സംശയം മാറുന്നില്ല നാട്ടുകാർക്കും പൊലീസിനും. 

രാത്രി നല്ല മഴയായിരുന്നു. ഈ മഴ അടക്കം കൊണ്ട് കരയുക പോലും ചെയ്യാതെ ഫർഹാൻ രാത്രി മുഴുവൻ റബ്ബർ തോട്ടത്തിലിരുന്നോ? കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോൾ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചതാണോ? ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. 

തടിക്കാട് സ്വദേശികളായ അൻസാരി - ഫാത്തിമ ദമ്പതികളുടെ മകനായ രണ്ട് വയസ്സുകാരനായ ഫർഹാനെ രാത്രി മുഴുവൻ നാടും പൊലീസുകാരും ചേർന്ന് തിരയുകയായിരുന്നു. പൊലീസ് നായയെ ഉൾപ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇന്ന് രാവിലെ ഏഴരയോടെ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ നിന്ന് ഫർഹാനെ കണ്ടെത്തിയത്. കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. 

പക്ഷേ ആൾക്കൂട്ടത്തെയും പൊലീസിനെയും കണ്ട് ആകെ ബഹളമായതോടെ കുഞ്ഞ് പരിഭ്രമിച്ചു. ആൾക്കൂട്ടം മൊത്തം ഓടിയെത്തുന്നതിന് മുമ്പേ കുഞ്ഞ് ഫർഹാനെ കോരിയെടുത്ത് ഓടുകയായിരുന്നു പൊലീസുദ്യോഗസ്ഥർ. ആകെ പരിഭ്രമിച്ചതിന്‍റെ ബുദ്ധിമുട്ട് മാത്രമേ കുഞ്ഞിനിപ്പോഴുള്ളൂ. തൊട്ടടുത്തുള്ള പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകാനായി എത്തിച്ചിരിക്കുകയാണിപ്പോൾ കുഞ്ഞ് ഫർഹാനെ. പരിശോധനകൾക്ക് ശേഷം അച്ഛനുമമ്മയ്ക്കും ഒപ്പം കുഞ്ഞിനെ വിടും. 

മഴ കൊണ്ട് ഇരുന്നോ കുഞ്ഞ്?

കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി കുഞ്ഞിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു നാട്ടുകാരും പൊലീസും ബന്ധുക്കളുമെല്ലാം. രാത്രി നല്ല മഴയായിരുന്നു കൊല്ലം അഞ്ചലിൽ കുഞ്ഞിന്‍റെ വീടിന്‍റെ പരിസരത്തെല്ലാം. അതിനാൽത്തന്നെ നല്ല ക്ഷീണമുണ്ട് കുഞ്ഞ് ഫർഹാന്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഫർഹാനെ കാണാതാകുന്നത്. കുഞ്ഞിന്‍റെ അമ്മ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. കുഞ്ഞിനെ അച്ഛന്‍റെ അമ്മയെ ഏൽപിച്ചാണ് അമ്മ പോയത്. കുട്ടി ഉറക്കെ കരയുന്ന ശബ്ദം കേട്ട് വീട്ടിലേക്ക് വിളിച്ച് ചോദിച്ച അമ്മ തിരികെ വീട്ടിലേക്ക് വന്നു. കുട്ടിയെ കുളിപ്പിക്കാനായി എവിടെയെന്ന് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം മനസ്സിലായത്. 

ആകെ പരിഭ്രമിച്ച അമ്മ ഫാത്തിമ ബന്ധുക്കളെ വിവരമറിയിച്ചു. അവരും നാട്ടുകാരും ചേർന്ന് വീടിന് പരിസരത്തെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസും ഫയർ ഫോഴ്സുമടക്കമുള്ള വലിയ സംഘം തന്നെ തെരച്ചിലിനെത്തി. പൊലീസ് നായയെ ഉൾപ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തൊട്ടടുത്തുള്ള കിണറുകളിലെല്ലാം പരിശോധിച്ചു. രാത്രി 12 മണിയോടെ നല്ല മഴ പെയ്തതിനാൽ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ തെരച്ചിൽ വീണ്ടും തുടങ്ങി. പരിസരത്തെല്ലാം പകൽ വെളിച്ചത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ രാവിലെ ഏഴരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. വലിയൊരു പറമ്പിന് നടുവിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. വീട്ടിൽ നിന്ന് ഏതാണ്ട് 500 മീറ്ററോളം ദൂരത്തുള്ള പ്രദേശത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയിരിക്കുന്നത്. ചെങ്കുത്തായ പ്രദേശമാണിത്. രാത്രി മുഴുവൻ ഈ പ്രദേശത്ത് പരിശോധിച്ചിട്ടും അവന്‍റെ കരച്ചിലൊന്നും കേട്ടില്ലെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. ഒറ്റയ്ക്ക് വന്നതാണെങ്കിൽ ഫർഹാൻ ഇത്ര ദൂരം പോകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും പൊലീസെത്തി തെരച്ചിൽ നടത്തിയതോടെ കുഞ്ഞിനെ റബ്ബർ തോട്ടത്തിലുപേക്ഷിച്ച് പോവുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ റബ്ബർ തോട്ടത്തിലടക്കം ഇന്നലെ രാത്രി പൊലീസും ഫയർഫോഴ്സും പരിശോധിച്ചതാണ്. ഇക്കാര്യമടക്കം വിശദമായി പരിശോധിക്കുമെന്ന് തന്നെയാണ് പൊലീസ് ബന്ധുക്കളെ അറിയിക്കുന്നത്.  ആശുപത്രിയിലെത്തിച്ച കുഞ്ഞിന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് തന്നെയാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. കുഞ്ഞിനെ അൽപ്പസമയത്തിനകം അച്ഛനമ്മമാർക്ക് വിട്ട് നൽകും.

വീഡിയോ കാണാം:

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ