
കൊല്ലം: പാലരുവി എക്സ്പ്രസ്സിൽ യാത്ര ചെയ്യവെ ആറുവയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ നടന്ന അതിക്രമം തടയാൻ അക്രമിയെ സ്പോട്ടിൽ കൈകാര്യം ചെയ്ത യുവതിക്ക് അഭിനന്ദന പ്രവാഹം. പുരുഷന്മാർ പോലും പ്രതികരിക്കാൻ തയ്യാറാകാതിരുന്നിടത്ത് മതൃകയായെന്ന അഭിനനന്ദനമാണ് കൊല്ലം കൊട്ടാരക്കര കോട്ടാത്തല സ്വദേശി വീണയ്ക്ക് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും നാട്ടിലും വീണ ഇതിനോടകം താരമായ് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ പീഡിപ്പിച്ച കൊല്ലം അയത്തിൽ സ്വദേശി സാനിഷിനെ വീണ കയ്യോടെ പിടികൂടിയത്. തെളിവിനായി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെടുക്കുകയും ചെയ്തു. സംഭവത്തിൽ മുൻ മന്ത്രി വി ശിവൻകുട്ടിയടക്കം വീണണയെ അഭിനന്ദിച്ച് രംഗത്ത് വന്നു.
ആദ്യം തനിക്ക് നേരെ വന്ന പ്രതിയെ വീണ ചൊൽപ്പടിക്ക് നിർത്തി. ഇതിന് പിന്നാലെയാണ് ഇയാൾ പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയത്. കൊട്ടാരക്കരയിൽ നിന്നും അമ്മയോടൊപ്പം തിരുനെൽവേലിയിലേക്ക് പാലരുവി എക്സ്പ്രസ്സിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. രാത്രി പന്ത്രണ്ടരയോടെ ട്രെയിനിൽ കയറിയ ഇവർ ഇരുന്ന സീറ്റിലേക്ക് വന്ന പ്രതിയായ ഡാനിഷ് വീണയോട് മാറി ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത് വകവയ്ക്കാതെ സ്ത്രീകൾ ഇരിക്കുന്ന മറ്റൊരു സീറ്റിലേക്ക് മാറിയ വീണ ഉറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തുടർച്ചയായി കാൽവിരലുകളിൽ സ്പർശിച്ച് ശല്യം ചെയ്തു.
അബദ്ധത്തിൽ തട്ടിയതാണെന്ന് കരുതി ആദ്യം ക്ഷമിച്ചെങ്കിലും പലതവണ ആവർത്തിച്ചതോടെ വീണ ഇയാളെ താക്കീത് ചെയ്തു. അതോടെ വീണയെ വിട്ട ഇയാൾ ചെയ്തത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ്. ട്രെയിനിന്റെ തറയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന അഞ്ചു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാൾ എടുത്തുകൊണ്ടുവന്ന് തന്റെ മടിയിൽ കിടത്തിയ ശേഷം ഇയാളുടെ ഷീറ്റ് കൊണ്ട് മൂടി. അയാളുടെ നോട്ടത്തിലും ഭാവത്തിലും പന്തികേട് തോന്നിയതോടെയാണ് വീണ മൊബൈൽ ക്യാമറ ഓൺ ചെയ്തു വെച്ചത്. കുഞ്ഞിനെ പുതപ്പുകൊണ്ട് മൂടിയ ശേഷം അതിനടിയിലൂടെ ഇയാൾ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
കുഞ്ഞിന്റെ വസ്ത്രത്തിനുള്ളിലൂടെ കൈ കടത്തുന്നത് നേരിട്ട് കണ്ട വീണ ഒട്ടും മടിച്ചുനിൽക്കാതെ അയാളുടെ മുഖത്ത് അടിച്ചു. ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും ഓടിയെത്തി. താൻ എടുത്ത വീഡിയോ തെളിവായി കാണിച്ച് വീണ യാത്രക്കാരുടെ സഹായത്തോടെ പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പുനലൂർ പോലീസിൽ പ്രതിയ്കെതിരെ മൊഴിയുംനൽകി. ഇത്തരം ആളുകൾക്ക് പരമാവധി ശിക്ഷ ലഭിക്കണം എന്നും ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാകരുത് എന്നും വീണ ഉറപ്പിച്ചു പറയുന്നു. വീണയുടെ പ്രതികരണ ശേഷിക്കും ധൈര്യത്തിനും അഭിനന്ദന പ്രവാഹമാണ്.
വി.എസ്. വീണയുടെ പ്രവൃത്തി ഏറെ പ്രശംസനീയമാണെന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് നേരിട്ട ദുരനുഭവത്തിൽ തളർന്നുപോകാതെ, അതീവ ജാഗ്രതയോടെ ഉണർന്നിരുന്ന് ഒരു പിഞ്ചുകുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാൻ വീണ കാണിച്ച മനസാന്നിധ്യം ഓരോ വ്യക്തിക്കും മാതൃകയാണ്. സംശയം തോന്നിയ നിമിഷം മുതൽ കുറ്റവാളിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും, തെളിവുകൾ സഹിതം പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാൻ വീഡിയോ പകർത്തിയ ആ വിവേകവും എടുത്തു പറയേണ്ടതാണ്. ഭയന്നുപോകാതെ പ്രതിയെ ചോദ്യം ചെയ്യാനും മറ്റ് യാത്രക്കാരുടെ സഹായം തേടി കുഞ്ഞിനെ രക്ഷിക്കാനും കാണിച്ച ഈ ചങ്കൂറ്റം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. നമ്മുടെ പൊതുവിടങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സുരക്ഷിതമാകുന്നത് ഇതുപോലുള്ള ജാഗ്രതയുള്ള മനുഷ്യരിലൂടെയാണ്. കുറ്റവാളിയെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വീണയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു- ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam