
കോട്ടയം: കോട്ടയത്ത് മൂന്നിലവ് റൂട്ടില്‍ കൂട്ടക്കല്ലില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ബസ് മറിഞ്ഞ് അപകടമുണ്ടായെങ്കിലും വലിയ ദുരന്തം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് ഏവരും. ബസില്‍ ആളുകള്‍ കുറവായിരുന്നതും എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നതിനുമൊപ്പം, ബസ് മണ്‍തിട്ടയിലിടിപ്പിച്ച് നിര്‍ത്താനായതും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നും പ്ലാശനാല്‍ വലിയകാവുംപുറം വഴി മൂന്നിലവ് ചൊവ്വൂരിലേയ്ക്ക് പോയ കുഴിത്തോട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടക്കല്ലിന് സമീപം വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. മുന്നിലെ കൊടുംവളവും താഴ്ചയും കണക്കാക്കി ബസ് ഡ്രൈവര്‍ വിജയന്‍ ബസ് മണ്‍തിട്ടയോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തിട്ടയില്‍ കയറിയ വാഹനം റോഡില്‍ മറിയുകയായിരുന്നു.
ബസിനടക്ക് ഈ സമയം ആള് കുറവായിരുന്നത് രക്ഷയായി. ഡ്രൈവറും കണ്ടക്ടറും അടക്കം 7 പേരാണ് അപകടം നടന്നപ്പോൾ ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഒരാളെ ഈരാറ്റുപേട്ടയിലും 4 പേരെ പാലാ ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി.
കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
അതേസമയം ആലപ്പുഴ അരൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ദേശീയ പാതയിൽ നടന്ന വാഹനാപകടത്തില്‍ കാൽനട യാത്രികൻ മരിച്ചു എന്നതാണ്. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ താമസിക്കുന്ന കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ ചന്തിരൂർ പുതിയ പാലത്തിൽ വച്ച് പുലച്ചെ അഞ്ച് മണിക്ക് നടന്ന അപകടത്തിലാണ് ഗോപി മരണപ്പെട്ടത്. മിനി ഇൻസുലേറ്റ് ലോറി ഇടിച്ചാണ് അപകടം നടന്നത്. കളമശ്ശേരിയിൽ നിന്ന് ഇലട്രോണിക്ക് സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റ് ലോറിയിൽ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം തെറ്റി കാൽനട യാത്രക്കാരനായ ഗോപിയെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഗോപിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന്‍ മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam