
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശിയായ ഒരാൾ കൂടി റിമാൻഡിലായി. പരാതിക്കാരനിൽ നിന്ന് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കോഴിക്കോട് കൂടത്തായി സ്വദേശി യദുകൃഷ്ണനെയാണ് (26) ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടർന്ന് ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ചും ട്രേഡിങ്ങിനെക്കുറിച്ചും സ്ക്രീൻ ഷോട്ടുകൾ മുഖേന പഠിപ്പിച്ച് വിശ്വാസം നേടിയെടുത്തു. ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്ന് രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് അയച്ചു വാങ്ങിയത്.
അയച്ചുകൊടുത്ത പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ ലാഭം സഹിതം പ്രദർശിപ്പിച്ചിരുന്നെങ്കിലും, പിൻവലിക്കാൻ കഴിഞ്ഞില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പണം തിരികെ ലഭിക്കാൻ ഇനിയും കൂടുതൽ പണമടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പരാതിക്കാരന് നഷ്ടമായ തുകയിൽ 50,000 രൂപ അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയതായും ചെക്ക് ഉപയോഗിച്ച് പിൻവലിച്ചതായും കണ്ടെത്തി. ആലപ്പുഴ ഡി സി ആർ ബി ഡി വൈ എസ് പി സന്തോഷ് എം എസിന്റെ നിര്‍ദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആതിര ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജി ജോസ്, സി പി ഒ ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെക്ക് വഴി പിൻവലിച്ച പണം കോഴിക്കോട് സ്വദേശിയായ സുഹൃത്തിന് കൈമാറിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ഈ കേസിലേക്ക് മറ്റൊരു പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ പരാതിക്കാരന് നഷ്ടമായ തുകയിൽ 4.5 ലക്ഷം രൂപ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കണ്ടെത്തി മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ തുക പരാതിക്കാരന് തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam