പത്തനംതിട്ട കോന്നി അരുവാപ്പുലം ഈറക്കുഴിയിൽ ഒരു പ്ലാവിൽ രൂപപ്പെട്ട ഭീമൻ കുളവിക്കൂട് 55 കുടുംബങ്ങൾക്ക് ഭീഷണിയാകുന്നു. സ്കൂൾ കുട്ടികളടക്കം നിരവധി പേർ ഭയത്തോടെയാണ് ഈ വഴി കടന്നുപോകുന്നത്, എന്നാൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ 55 വീട്ടുകാരാണ് കുളവി എന്നറിയപ്പെടുന കടന്നലിനേക്കാൾ വീര്യം കൂടിയ തേനീച്ച ഭീഷണിയിൽ ദുരിതത്തിൽ ആയിരിക്കുന്നത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെടുന്ന ഈറക്കുഴി മുരുപ്പിൽ പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ് ഇവിടുത്തെ പ്ലാവിലെ കുളവിക്കൂട്. സ്കൂൾ കുട്ടികളടക്കം ദിവസേന ഭയത്തോടെയാണ് ഈ വഴി സഞ്ചരിക്കുന്നത്.

മാസങ്ങൾക്ക് മുൻപ് ചെറിയ രീതിയിൽ കണ്ട കൂട്, ഓരോ ദിവസം ചെല്ലുന്തോറും വലിപ്പം വെച്ച് ഭീമാകാരമായി കഴിഞ്ഞു. യാത്രക്കാരായ ചിലർക്ക് കുളവിയുടെ ചെറിയ രീതിയിൽ കുത്തേറ്റതായും പറയപ്പെടുന്നു. അരുവാപ്പുലം മെയിൻ റോഡിലേക്ക് എത്താൻ നിരവധി സ്കൂൾ വിദ്യാർത്ഥികളാണ് രാവിലെയും വൈകുന്നേരവും ഈ കൂടിന് താഴെയുള്ള റോഡിലൂടെ നടന്നുപോകുന്നത്. പക്ഷികൾ കുളവിക്കുടിന് സമീപം വന്നിരിക്കുകയോ കൂട് ഇളക്കുകയോ ചെയ്താൽ വലിയൊരു ദുരന്തത്തിനാകും വഴിതുറക്കുക. ഉഗ്രവിഷമുള്ള കുളവിയുടെ കുത്തേറ്റാൽ പോലും മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

ഇതേ പ്ലാവിന്റെ സമീപത്തെ മറ്റൊരു കൊമ്പിൽ തേനീച്ചക്കൂട് കൂടിയുള്ളത് പ്രദേശത്തെ ആശങ്ക ഇരട്ടിയാക്കുന്നു. വിഷയം ചൂണ്ടിക്കാട്ടി വനംവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവരെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും ഇതിനെതിരെ ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് വനംവകുപ്പോ, ഫയർഫോഴ്സോ അല്ലെങ്കിൽ റവന്യൂ അധികൃതരോ അടിയന്തരമായി ഇടപെട്ട് കൂളവിക്കൂട് സുരക്ഷിതമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അങ്കണവാടി, സ്കൂൾ ഉൾപ്പെടെ സമീപ പ്രദേശത്ത് ഉൾപ്പെടെ സ്ഥിതി ചെയ്യുന്നുണ്ട്.