
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് നഗരസഭ ക്ലീൻ സിറ്റി മാനേജർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കോഴിക്കോട് പേരാമ്പ്ര മുഴിപോത്ത് സ്വദേശി ഇ കെ രാജീവ് ആണ് പിടിയിൽ ആയത്. മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അനുമതിക്ക് ആണ് കൈക്കൂലി വാങ്ങിയത്. മുൻപും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നതിനാൽ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥൻ. ഇതറിയാതെ വീണ്ടും കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാജീവ് പിടിയിലായത്.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വീട് പണിക്കായി പമ്പ് ഉടമയിൽ നിന്ന് വായ്പ വാങ്ങിയ പണമാണ് കൈക്കൂലിയെന്ന പേരിൽ വിജിലന്‍സ് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ ഡി ജി എം അലക്‌സ് മാത്യു അറിയിച്ചതാണ്. വിജിലന്‍സ് കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അലക്സ് മാത്യുവിന്റെ ദുര്‍ബലമായ വാദം. അലക്സിന്‍റെ പേരിൽ 24 സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡിജിഎം അലക്‌സ് മാത്യുവിനെ വിജിലന്‍സാണ് കയ്യോടെ പിടികൂടിയത്. കൊല്ലം കടക്കലിലെ ഗ്യാസ് എജന്‍സി ഉടമ മനോജിന്റ് പരാതിയില്‍, മനോജിന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ നിന്നാണ് അലക്‌സ് മാത്യു പിടിയിലായത്. ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാന്‍ മനോജിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. മുന്‍ കൂട്ടി വലയെറിഞ്ഞ ശേഷം മറഞ്ഞുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ ഇതേ വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു. എന്നാൽ വിജിലന്‍സ് കസ്റ്റഡിയിൽ രക്ഷപ്പെടാൻ പഴുതുകള്‍ തേടുകയാണ് അലക്സ് മാത്യു. മനോജിന്‍റെ വീട്ടില് നിന്ന് 200 മീറ്റർ അകലെ അലക്സിന് ഒരു വീടുണ്ട്. ഈ വീട് ഇപ്പോൾ പുതുക്കിപ്പണിയുകയാണ്. വീടിന്‍റെ അറ്റകുറ്റപ്പണിക്ക് താൻ മനോജിനോട് രണ്ട് ലക്ഷം രൂപ വായ്പ ചോദിച്ചെന്നും ഈ പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത് എന്നുമാണ് ചോദ്യം ചെയ്യലില്‍ അലക്സിന്‍റെ ന്യായീകരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം