
കോഴിക്കോട്: ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റെന്നാരോപിച്ച് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. വടകര-പയ്യോളി - പേരാമ്പ്ര റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ജീവനക്കാരും ബസ് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ഒരുസംഘം ആളുകള്‍ വന്ന് ബസ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി.
ആരോമല്‍ എന്ന ബസ്സിലെ ഡ്രൈവറും ആവിക്കല്‍ സ്വദേശിയുമായ രൂപേഷിനും കണ്ടക്ടറായ രാജേഷിനും പരിക്കേറ്റു. രൂപേഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വടകര - പയ്യോളി - പേരാമ്പ്ര റൂട്ടിലും വടകര - തോടന്നൂര്‍ - ചാനിയം കടവ് വഴിയും ചെറുവണ്ണൂര്‍, തിരുവള്ളൂര്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവരാണ് ഇന്നുണ്ടായ മിന്നല്‍ പണിമുടക്കില്‍ ഏറെ വലഞ്ഞത്. ജോലിക്കാരും വിദ്യാര്‍ത്ഥികളും മുന്‍കൂട്ടി അറിയിക്കാതെയുള്ള സമരത്തില്‍ ഏറെ പ്രയാസമനുഭവച്ചു. പലരം സമയം കണക്കാക്കി ബസ് സ്റ്റോപ്പില്‍ എത്തിയശേഷമാണ് പണിമുടക്കിന് കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് മുതിര്‍ന്നവര്‍ പലരും ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ലക്ഷ്യസ്ഥാനത്തേക്ക് പോകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ബാലരാമപുരത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് മർദ്ദനമേറ്റു എന്നതാണ്. ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്കറാണ് പൊലീസുകാരെ ആക്രമിച്ചത്. നമ്പർ പ്ലേറ്റ് ഇല്ലാതെ മുഹമ്മദ് അസ്കർ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ബാലരാമപുരം ബസ് സ്റ്റാന്റിന് സമീപത്താണ് നടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ മുഹമ്മദ് അസ്‌ക്കർ എത്തിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്തത് പൊലീസ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ മുഹമ്മദ് അസ്‌ക്കർ പൊലീസിന് നേരെ തിരിഞ്ഞു. ആദ്യം വാക്ക് തർക്കമായി. പിന്നാലെയാണ് പൊലീസുകാർക്ക് നേരെ മർദ്ദനമുണ്ടായത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബാലരാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സജിലാൽ, സിപിഒ സന്തോഷ്‌കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു യുവാവിന്റെ പരാക്രമം. ബാലരാമപുരം ഇൻസ്‌പെക്ടർ സ്ഥലത്തെതിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക് മർദ്ദനം