ബിവറേജിൽ നിന്നും സാധനം വാങ്ങി, ഒന്നും രണ്ടുമല്ല, കുറച്ചധികം വാങ്ങി; ഡ്രൈ ഡേയിൽ 'ജവാൻ' പ്ലാൻ, എക്സൈസ് വക പൂട്ട്
മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ കൂടിയ വിലക്ക് വിൽപ്പന നടത്തുകയാണ് പ്രതിയുടെ പതിവ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി
![Young man who tried to sell liquor illegally on a dry day arrested dry day liquor sale latest news asd Young man who tried to sell liquor illegally on a dry day arrested dry day liquor sale latest news asd](https://static-ai.asianetnews.com/images/01hnjxhj4za2g5avx9n41cf4rn/dry-day-liquor_363x203xt.jpg)
കൊച്ചി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വില്പന നടത്താൻ ശ്രമിച്ച യുവാവിന് എട്ടിൻ്റെ പണി. വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചയാളെ എറണാകുളം കുന്നത്തുനാടില്‍ എക്സൈസ് അറസ്റ്റ് ചെയ്തു. കൂവപ്പടി സ്വദേശി വിജേഷ് ആണ് എക്സൈസിന്റെ പിടിയിൽ ആയത്. ഡ്രൈ ഡേയിൽ വില്പന നടത്തുന്നതിനായി ബിവറേജസിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്ന 12 ലിറ്റർ മദ്യം എക്സൈസ് സംഘം പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.
12 കുപ്പികളിലായി നിറച്ച ജവാൻ മദ്യമാണ് പിടികൂടിയത്. മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ കൂടിയ വിലക്ക് വിൽപ്പന നടത്തുകയാണ് പ്രതിയുടെ പതിവ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മാഹിയിൽ നിന്നും അനധികൃതമായി മദ്യം കടത്തിയ യുവതിയും യുവാവും എക്സൈസിന്‍റെ പിടികൂടി എന്നതാണ്. ദമ്പതികൾ എന്ന വ്യാജേന വന്നവർ കാറിൽ ഒളിപ്പിച്ചു കടത്താൻ നോക്കിയ 96 കുപ്പി മദ്യമാണ് മധ്യമേഖലാ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിഞ്ഞാലക്കുട എക്‌സൈസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ഡാനിയൽ, സാഹിന എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മാഹിയിൽനിന്നും തൃശൂരിലേക്ക് മദ്യം കടത്തുന്നതിനിടെ കൊടകരയിൽ വെച്ചാണ് എക്സൈസ് പ്രതികളെ പിടികൂടിയത്. ദമ്പതികൾ എന്ന വ്യാജേന ഡാനിയലും സാഹിനയും മാഹിയിൽ നിന്നും സ്ഥിരമായി മദ്യം കടത്തി തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാറുണ്ടെന്നാണ് എക്സൈസ് സംഘം പറയുന്നത്. പ്രതികളെ കുറിച്ച് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൊടകര മേഖലയിൽ ഇവർ വന്നു പോകാറുള്ള സ്ഥലങ്ങളിൽ വേഷം മാറി നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ഇരിഞ്ഞാലക്കുട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറായ എ.ബി പ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ജി മോഹനൻ, പ്രിവെന്റീവ് ഓഫീസർമാരായ കെ എം സജീവ്, എം കെ കൃഷ്ണപ്രസാദ്, എം എസ് സുധീർ കുമാർ, ടി ആർ സുനിൽ, വിശാൽ, സിജോ മോൻ, സനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.