മസാജ്‌ പാർലറിന്റെ മറവിൽ അനാശാസ്യം; കോഴിക്കോട് രണ്ട് പേർ അറസ്റ്റിൽ, മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി

By Web TeamFirst Published Sep 22, 2021, 7:07 AM IST
Highlights

കോർപറേഷന്റെ അനുമതിയില്ലാതെയാണ്‌ കുതിരവട്ടത്ത്‌ നാച്വറൽ വെൽനെസ്‌ സ്‌പാ ആന്റ്‌ ബ്യൂട്ടി ക്ലിനിക്‌ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്‌.

കോഴിക്കോട്‌: മസാജ്‌ പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. സ്ഥാപനത്തിന്റെ മാനേജർ വയനാട്‌ മാനന്തവാടി സ്വദേശി പി.എസ്‌ വിഷ്‌ണു(21), കസ്റ്റമറായി എത്തിയ മലപ്പുറം സ്വദേശി മെഹ്‌റൂഫ്‌(34) എന്നിവരെയാണ്‌ കോഴിക്കോട് മെഡിക്കൽകോളേജ്‌ പൊലീസ്‌ റെയ്‌ഡ്‌ നടത്തി അറസ്റ്റ്‌ ചെയ്‌തത്‌. ഇവിടെയുണ്ടായിരുന്ന മൂന്ന്‌ സ്‌ത്രീകളെ രക്ഷപെടുത്തി ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി.

കോർപറേഷന്റെ അനുമതിയില്ലാതെയാണ്‌ കുതിരവട്ടത്ത്‌ നാച്വറൽ വെൽനെസ്‌ സ്‌പാ ആന്റ്‌ ബ്യൂട്ടി ക്ലിനിക്‌ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്‌. വയനാട്‌ സ്വദേശി ക്രിസ്റ്റി, തൃശൂർ സ്വദേശി ഫിലിപ്പ്‌, ആലുവ സ്വദേശി ജെയ്‌ക്‌ ജോസ്‌ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം നേരത്തെ അധികൃതർ അടപ്പിച്ചിരുന്നു. 

ഓൺലൈനിലൂടെയാണ്‌ ഇവർ കസ്റ്റമർമാരെ കണ്ടെത്തിയിരുന്നത്‌. ഓൺലൈനിൽ മസാജ്‌ സെന്ററുകൾ തിരയുന്നവരുടെ നമ്പറുകൾ ശേഖരിച്ച്‌ ഫോണിൽ തിരികെ വിളിക്കുന്നതായിരുന്നു രീതി. പലയിടങ്ങളിൽ നിന്ന്‌ എത്തിക്കുന്ന സ്‌ത്രീകളെ ഉപയോഗിച്ച്‌ ലൈംഗിക വൈകൃതങ്ങളായിരുന്നു നടത്തിയത്‌. 

വൈദ്യപരിശോധനയ്‌ക്ക്‌ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. അനുമതിയില്ലാതെ സ്ഥാപനം നടത്തിയതിന്‌ ഉടമകൾക്കെതിരെയും കേസെടുത്തു. മെഡിക്കൽകോളേജ്‌ സി.ഐ. ബെന്നി ലാലു, എസ്‌.ഐ.മാരായ വി.വി. ദീപ്‌തി, കെ. സുരേഷ്‌ കുമാർ, പി.കെ. ജ്യോതി, പൊലീസുകാരായ വിനോദ്‌കുമാർ, റജീഷ്‌, ജിതിൻ, അതുൽ, ജംഷീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.

click me!