
കോഴിക്കോട് : വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വേലത്തിപ്പടിക്കൽ വിജിലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ നിർണായക മൊഴി. മൃതദേഹം കുഴിച്ചുമൂടിയ ശേഷം വിജിലിന്റെ ബൈക്കും മൊബൈലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചെന്നാണ് പ്രതികളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍,വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരുടെ മൊഴി. രണ്ട് വർഷം റെയിൽവേ സ്റ്റേഷനിൽ ബൈക്ക് ഉണ്ടെന്ന് പ്രതികൾ ഉറപ്പുവരുത്തി. വിജിലിന്റെ കോൾ റെക്കോർഡുകൾ ഡിലീറ്റ് ചെയ്ത ശേഷമാണ് ഫോൺ വലിച്ചെറിഞ്ഞതെന്നും സുഹൃത്തുക്കൾ കൂടിയായ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.
ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കൾ കൂടിയായ പ്രതികളുടെ മൊഴി. മൃതദേഹം സരോവരത്ത് മൃതദേഹം കുഴിച്ചിട്ടു. തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. എട്ട് മാസത്തിന് ശേഷം സ്ഥലത്തെത്തിയ പ്രതികൾ വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ എടുത്ത് കടലിൽ ഒഴുക്കിയെന്നാണ് മൊഴി. കേസിലെ ഒരു പ്രതി ഇപ്പോൾ ഒളിവിലാണ്.
2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെപരാതിയില്‍ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കാനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിജില്‍ തിരോധാന കേസിന്‍റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറാകാണ്ടെന്ന വിവരം പോലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈല്‍ ഫോൺ ലൊക്കേഷന്‍ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം സുഹൃത്തുക്കളിലേക്കായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്നു സമ്മതിച്ചു.
എരഞ്ഞിപ്പാലം സ്വദേശി നിഖില്‍,വേങ്ങേരി സ്വദേശി ദീപേഷ് പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത് എന്നിവര്‍ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഇവര്‍ ഒത്തു ചേര്‍ന്നു. നിഖിലാണ് ബ്രൗണ്‍ഷുഗര്‍ വിജിലിന് കുത്തിവെച്ചത്. അമിത അളവില്‍ ലഹരി മരുന്ന് അകത്തു ചെന്നതോടെ വിജില്‍ ബോധരഹിതനായി. പിന്നാലെ വിജില്‍ മരിച്ചെന്നാണ് നിഖില്‍ മൊഴി നല്‍കിയത്. ഭയന്നു പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ ശേഷം സ്ഥലം വിട്ടുവെന്നായിരുന്നു മൊഴി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam