
കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സിപിഎം പ്രവർത്തകരോട് വൈകാരികമായി പ്രതികരിച്ച് കേസിൽ പ്രതിയാക്കപ്പെട്ട കെഎസ്എയു നേതാവ് ബിതുൽ ബാലന്‍റെ അമ്മ. ബിതുൽ ബാലന്‍റെ തോടന്നൂരിലെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർ മിഥുൻ മാഷ്, രൂപേഷ് എന്നിവരെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു അമ്മയുടെ വൈകാരിക പ്രകടനം. 'രാത്രി കിടന്നുറങ്ങുമ്പോൾ ബോംബ് എറിഞ്ഞ് ഞങ്ങളെ എന്തിന് കൊല്ലാൻ നോക്കി മോനെ' എന്ന് അമ്മ പ്രതികളോട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'ഉറങ്ങുന്ന സമയത്ത്, രണ്ടേ മുക്കാൽ മണിക്ക് വന്നിട്ടാണ് ബോംബ് എറിഞ്ഞത്. എന്തിനാ ഞങ്ങളെ കൊല്ലാൻ നോക്കിയത്. ഞങ്ങളെന്ത് തെറ്റാ ചെയ്തത്- ബിതുലിന്‍റെ അമ്മ പ്രതികളോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഫെബ്രുവരി 27ന് പുലർച്ചെ 2.30തോടെയാണ് ബിതുലിന്‍റെ വീടിന് നേരെ ബോംബേറുണ്ടായത്. കണ്ണൂരിൽ വന്ന് മടങ്ങവേ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെ.എസ്.യുവും ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam