അതിഥികളായി ക്ഷണിച്ചവർക്ക് പള്ളിക്കുള്ളിൽ സംഘാടകർ ഇരിപ്പിടങ്ങളൊരുക്കിയിരുന്നു. ഫസലുദ്ദീൻ മൗലവിയാണ് പ്രാർഥനക്ക് നേതൃത്വം നൽകിയത്.
ആലപ്പുഴ: മനസിൻ്റെ മാത്രമല്ല മസ്ജിൻ്റേയും വാതിലുകൾ തുറന്നിട്ട് മാനവ സൗഹാർദത്തിൻ്റെ മാതൃക തീർക്കുകയാണ് കുമാരപുരം മസ്ജിദുൽ ഹുദ. വിവിധ മതങ്ങളിലും ആദർശങ്ങളിലും വിശ്വസിക്കുന്നവരെ പള്ളിയിലേക്ക് ക്ഷണിച്ച് പ്രാർഥനക്കെത്തിയ വിശ്വാസികളോടൊപ്പം അവരെ ചേർത്തിരുത്തി കൂടുതൽ അറിയാനും അടുക്കാനും അവസരമൊരുക്കിയാണ് മസ്ജിദ് ഭാരവാഹികൾ വെള്ളിയാഴ്ചത്തെ പ്രാർഥന സൗഹാർദത്തിൻ്റെ കൂടി സംഗമമാക്കി മാറ്റിയത്.
അതിഥികളായി ക്ഷണിച്ചവർക്ക് പള്ളിക്കുള്ളിൽ സംഘാടകർ ഇരിപ്പിടങ്ങളൊരുക്കിയിരുന്നു. ഫസലുദ്ദീൻ മൗലവിയാണ് പ്രാർഥനക്ക് നേതൃത്വം നൽകിയത്. മനുഷ്യരെ അകറ്റാനല്ല അടുപ്പിക്കാനാണ് മതങ്ങൾ പഠിപ്പിക്കുന്നത്. മതങ്ങളെ വികലമാക്കി സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവൻ വിശ്വസിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു, പെരുമ്പള്ളി ശ്രീലക്ഷ്മീ വിനായക സരസ്വതി ദേവി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ സജീവൻ തിരുമേനി, ഡാണാപ്പടി സെൻ്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ഡെന്നീസ്, മുൻ ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.എം.ലിജു, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വിനോദ് കുമാർ, എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡൻ്റ് കെ.അശോക പണിക്കർ, സുരേഷ് കുമാർ തോട്ടപ്പള്ളി, വി.സി.ഉദയകുമാർ, അഡ്വ.സജി തമ്പാൻ, സുരേഷ് കുമാർ, സുധിലാൽ തൃക്കുന്നപ്പുഴ ,മനീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.
അബ്ദുൽ റസാഖ് പാനൂർ അധ്യക്ഷത വഹിച്ചു. റിട്ട. ജഡ്ജി മുഹമ്മദ് താഹ സമാപനം നടത്തി. സൗഹാർദം പങ്കിട്ടും വിരുന്നിൽ പങ്കെടുത്തുമാണ് അതിഥികൾ മടങ്ങിയത്. ഹുദാ ട്രസ്റ്റ് ചെയർമാൻ ഡോ.ബഷീർ, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് സാദിഖ് ഹരിപ്പാട്, മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ മജീദ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.