
തിരുവനന്തപുരത്തെ മലയോര മേഖലയായ അമ്പൂരി ജനതയുടെ ഏറെ നാളത്തെ സ്വപ്നമായ കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്. 11 മേഖലകളെ ജീവിതത്തിന്റെ പൊതുധാരയിലേക്ക് അടുപ്പിക്കുന്നതാണ് പാലം. കിഫ്ബി ഫണ്ടില്‍ നിന്ന് 24 കോടി 71 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒരു നദിക്ക് കുറുകേ ഏഴു സ്പാനുകളോടു കൂടി നിര്‍മ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണ് അമ്പൂരിയില്‍ നിര്‍മിച്ചിരിക്കുന്നത്. പ്രകൃതി സൗന്ദര്യവും നിർമ്മാണചാതുരിയും ഒത്തിണങ്ങിയ പാലം പൂര്‍ത്തിയാകുന്നത്തോടെ ബ്രിഡ്ജ് ടൂറിസം സാധ്യതകളും പരിഗണനയിലാണ്.
നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമ്മാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ ഒറ്റപ്പെട്ടുപോയ തുരുത്താണ് തൊടുമല ഗ്രാമം. അരനൂറ്റാണ്ടിലേറെയായി കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല ഉൾപ്പെടെ പതിനൊന്നോളം ആദിവാസി ഊരുകളിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത് പഞ്ചായത്ത് ഏർപ്പാടാക്കിയ കടത്തുവള്ളത്തെ മാത്രമാണ്. മഴയായാലും വെയിലായാലും ഈ വള്ളയാത്ര ദുഷ്‌കരമായിരുന്നു. രാത്രിയിൽ ഗർഭിണിയായ സ്ത്രീക്ക് പ്രസവവേദന വന്നാലോ, പാമ്പുകടിയേറ്റാലോ, കുട്ടികൾക്ക് അസുഖം മൂർച്ഛിച്ചാലോ വള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. കുട്ടികൾക്ക് സ്‌കൂളിലെത്താനും പ്രധാന ആശ്രയവും കടത്തുവള്ളമായിരുന്നു.
കരിപ്പയാറിന് കുറുകെ ഒരു പാലം നിർമ്മിക്കുക എന്നതായിരുന്നു ഈ ദുരിതങ്ങൾക്ക് പരിഹാരം കാണാനുള്ള ഏകമാർഗം. 1990-ൽ പ്രദേശവാസികൾ പ്ലാനിങ് ബോർഡിനെ സമീപിച്ചതോടെ ചർച്ചകൾ ആരംഭിച്ചു. സി.കെ. ഹരീന്ദ്രൻ എംഎൽഎ ആയതിന് പിന്നാലെ ഇത് സംസ്ഥാന ബജറ്റിൽ ഇടംനേടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച ഈ പദ്ധതി നിരവധി തടസ്സങ്ങൾക്കൊടുവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
253.4 മീറ്റർ നീളത്തിലാണ് കുമ്പിചൽക്കടവ് പാലം നിർമ്മിച്ചിരിക്കുന്നത്. 36.2 മീറ്റർ അകലത്തിലുള്ള ഏഴ് സ്പാനുകളുള്ള ഇതിന് 11 മീറ്റർ വീതിയുണ്ട്. 8 മീറ്റർ റോഡും ഇരുവശത്തും നടപ്പാതയുമുണ്ട്. അമ്പൂരി പ്രദേശത്തെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കാനായി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിച്ച പാലത്തിനടിയിലൂടെ നെയ്യാർ ഡാമിൽ നിന്നുള്ള വിനോദസഞ്ചാര ബോട്ടുകൾക്ക് കടന്നുപോകാനും സൗകര്യമൊരുക്കിയിട്ടുണ്ട്.