
അടിമാലി: ചിന്നാർ വൈദ്യുതി നിലയത്തിൻ്റെ നിർമാണത്തിനിടെ ഡാമിൻ്റെ മുകളിൽ നിന്ന് കാൽ വഴുതി ചിന്നാർ പുഴയിൽ വീണ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശി നഞ്ചൻ ഹജോങ് (20)നെയാണ് അടിമാലി അഗ്നിരക്ഷാ സേന രക്ഷിച്ചത്. ചൊവാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. പ്രൊജക്റ്റിൻ്റെ നിർമാണത്തിനിടെ 40 അടി താഴ്ചയിൽ യുവാവ് പുഴയിലേക്ക് വീണു. വീഴ്ചയിൽ ഇയാളുടെ കാൽ ഒടിഞ്ഞു.
പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. ഒഴുകി പോകുന്നതിനിടെ ഇയാൾ പുഴയുടെ നടുവിലെ പാറയിൽ പിടിച്ച് കയറി. അവശ നിലയിലായ യുവാവിനെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതലായതിനാൽ സാധിച്ചില്ല. ഇതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അര മണിക്കൂറിനുള്ളിൽ അടിമാലിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി. പുഴയ്ക്ക് കുറുകെ വടം കെട്ടി. കയറിൽ തൂങ്ങി അപകടത്തിൽപ്പെട്ട തൊഴിലാളിയെ സാഹസികമായി ചുമന്ന് കരയ്ക്ക് എത്തിച്ചു.
പരിക്കേറ്റ യുവാവിനെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അടിമാലി അഗ്നി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ കെ ടി പ്രഘോഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി എച്ച് അഭിഷേക്, കെ എൻ രാധാകൃഷ്ണൻ, വി വി രാഗേഷ്, ബേസിൽ ബാബു, ബിനീഷ് തോമസ്, ടി കെ രാജേഷ്, എസ് ജിനു ,ഹോം ഗാർഡ് ജോർജ്ജ് ജോസഫ് എന്നിവർ രക്ഷാദൗത്യത്തിൽ പങ്കാളികളായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam